ആർക്കും കരയാനും നിലവിളിക്കാനും പറ്റും, ഹെവി പെർഫോമൻസ് എനിക്കും പറ്റും; തിരുച്ചിത്രമ്പലത്തിലെ തന്റെ പ്രകടനം പുരസ്കാരത്തിന് അർഹമാണ്; സായ് പല്ലവി ആരാധകരുടെ വിമർശനത്തിന് മറുപടിയുമായി നിത്യ മേനോൻ

നിരവധി ആരാധകരുള്ള താരമാണ് നിത്യ മേനൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ‘തിരുചിത്രമ്പലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നിത്യ മേനന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

പിന്നാലെ നടിയ്ക്കെതിരെ നിരവധി പേരാണ് വിമർശനങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തിയത്. ശരിക്കും സായ് പല്ലവിയ്ക്കാണ് പുരസ്കാരം ലഭിക്കേണ്ടതെന്നായിരുന്നു വിമർശകരുടെ പക്ഷം. ഗാർഗി സിനിമയിലെ അഭിനയത്തിന് സായ് പല്ലവിയ്ക്കായിരുന്നു ദേശിയ പുരസ്കാരം ലഭിക്കേണ്ടതെന്ന വിമർശനത്തോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടി നിത്യ മേനോൻ.

തിരുച്ചിത്രമ്പലത്തിലെ തന്റെ പ്രകടനം പുരസ്കാരത്തിന് അർഹമാണെന്ന് നിത്യ പറയുന്നു. ആർക്കും ഇത് എനിക്ക് ലഭിക്കരുതായിരുന്നു എന്ന് വാദിക്കാൻ പറ്റില്ല. എപ്പോഴും അഭിപ്രായങ്ങൾ വരും. കരിയറിൽ ഞാനെപ്പോഴും ലൈറ്റായ സിനിമകൾ തെരഞ്ഞെടുക്കാനാണ് ശ്രമിച്ചത്. അം​ഗീകാരത്തിന്റെയും പുരസ്കാരങ്ങളുടെയും പിറകെ ഞാൻ പോയിട്ടില്ല. എനിക്ക് സന്തോഷകരമായ സിനിമകൾ കൊണ്ട് വരാനാണ് ആ​ഗ്രഹം. ആളുകൾ ചിരിക്കണം. സിനിമ കണ്ട് തിരിച്ച് പോകുമ്പോൾ ആളുകൾ സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല.

എന്തിനാണ് നെ​ഗറ്റീവായ ചിന്തകൾ കൊടുക്കുന്നത്. നമുക്ക് സന്തോഷകരമായ കാര്യങ്ങൾ ചെയ്യാം. അടുത്തിടെ പെയിന്ററായ എന്റെ സുഹൃത്തിനെ ഞാൻ കണ്ടു. എന്തുകാെണ്ട് ആർട്ട് ഹാപ്പിയായിക്കൂടാ എന്നവർ ചോദിച്ചു. അത് ശരിയാണെന്ന് ഞാനും. ആ മേഖലയിലും കലയെന്നാൽ ഡാർക്ക് ആയിരിക്കണമെന്നുണ്ട്.

സിനിമ വളരെ കനത്തതും ഹൃദയം തകർക്കുന്നതുമാണെങ്കിൽ അത് നല്ല സിനിമയാണെന്നും നല്ല അഭിനയമാണെന്നും പറയുന്നു, തിരുച്ചിത്രമ്പലം ലൈറ്റ് സിനിമയാണെങ്കിലും നല്ല പെർഫോമൻസാണ്. ആർക്കും കരയാനും നിലവിളിക്കാനും പറ്റും. എനിക്കത് ചെയ്യാൻ പറ്റില്ലെന്നല്ല. ​ഹെവി പെർഫോമൻസ് എനിക്കും പറ്റും. പക്ഷെ എനിക്ക് ലൈറ്റ് സിനിമകൾ ചെയ്യാനാണാ​ഗ്രഹം. ആർക്കും ഡ്രാമ ചെയ്യാം. സ്വാഭാവികമായ അഭിനയമാണ് കഠിനമെന്നും നിത്യ മേനോൻ പറഞ്ഞു.

Vijayasree Vijayasree :