നടി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; മരണ കാരണം തിരക്കി പോലീസ്,ഹോട്ടലില്‍ ഒപ്പമുണ്ടായിരുന്നത് സഹനടന്‍

തമിഴ് നടിയും അവതാരകയുമായ വി.ജെ. ചിത്ര ആത്മഹത്യ ചെയ്തു. ചെന്നൈയിലെ ഹോട്ടല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്‌റ്റോര്‍സ് എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയയായത്. ഇവിപി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് 2.30 സമയത്താണ് നടി ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയത്. സഹനടനും ഭാവി വരനുമായിരുന്ന ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു.

ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെയാണ്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം എത്തിയിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അവതാരക, നര്‍ത്തകി തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങുന്ന ചിത്ര സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. അതുകൊണ്ട് തന്നെ താരം ഇത്തരമൊരു കടുംകൈ ചെയ്തതിന്റെ ഞെട്ടലിലാണ് ആരാധകര്‍. പാണ്ഡ്യന്‍ സ്‌റ്റോര്‍സ് സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സിനിമകളുടെ ഓഡിയോ ലോഞ്ച് ചടങ്ങുകളിലും അവതാരകയായി എത്തിയിട്ടുണ്ട്.

about vj chithra

Noora T Noora T :