നടിയെ ആക്രമിച്ച കേസിലെ വിഐപി ആരെന്നുളള അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് എത്തി നില്‍ക്കുന്നത് ദിലീപിന്റെ സുഹൃത്തായ ശരജ് ജി നായര്‍ എന്ന വ്യക്തിയിലാണ്. ആലുവ സ്വദേശിയായ ശരതിന്റെ ശബ്ദ സാമ്പിള്‍ പരിശോധിച്ച് സംവിധായകന് ബാലചന്ദ്ര കുമാര്‍ വിഐപിയെന്ന് വിശേഷിപ്പിച്ച വ്യക്തി ഇയാളാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. കഴിഞ്ഞ ദിവസം ഇയാളുടെ ആലുവയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ ശരത് ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പാസ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീട്ടില്‍ വെച്ച് ദിലീപ് വീഡിയോ ദൃശ്യം കണ്ടതായാണ് ബാലചന്ദ്ര കുമാര്‍ ആരോപിച്ചത്. വിഐപി എന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് ദിലീപിന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കിയത്. വീട്ടിലുണ്ടായിരുന്ന ദിലീപിന്റെ ബന്ധുവായ കുട്ടി ശരത് അങ്കിള്‍ എന്ന് പറയുന്നത് കേട്ടതായും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
ഈ വെളിപ്പെടുത്തലിനെ പിന്തുടര്‍ന്നുളള അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് എത്തിയത് ശരത്തിലും കോട്ടയം സ്വദേശിയായ ദിലീപിന്റെ ബിസ്സിനസ്സ് പങ്കാളി മെഹ്ബൂബിലുമാണ്. ആ വിഐപി താനല്ലെന്നും ദിലീപുമായി ബിസിനസ്സ് ബന്ധം മാത്രമാണെന്നും വ്യക്തമാക്കി മെഹ്ബൂബ് ചാനലുകള്‍ക്ക് മുന്നിലെത്തിയിരുന്നു. മെഹ്ബൂബിന്റെ ശബ്ദ സാമ്പിളുകള്‍ പരിശോധിച്ച് വിഐപി അദ്ദേഹമല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. പിന്നാലെ ശരത്തിന്റെ ശബ്ദ സാമ്പിളും പോലീസ് പരിശോധിച്ചതിലൂടെ ബാലചന്ദ്ര കുമാര്‍ പറഞ്ഞ വ്യക്തി ഇദ്ദേഹമാണ് എന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് എത്തിയിരിക്കുന്നത് എന്നാണ് സൂചന. ശരത്തുമായി ഫോണില്‍ ബന്ധപ്പെടാന്‍ അന്വേഷണ സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ ശരത്തിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ് എന്നുമാണ് അന്വേഷണ സംഘത്തില്‍ നിന്നുളള വിവരം.
ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ട വ്യക്തി പിറ്റേ ദിവസം വിമാന യാത്ര നടത്തുന്നതിനെ കുറിച്ച് സംസാരിച്ചതായി ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 2017 നവംബര്‍ 16ന് ശരത് വിദേശ യാത്ര നടത്തിയിട്ടില്ലെന്നും മറിച്ച് ആഭ്യന്തര വിമാനത്തില്‍ യാത്ര നടത്തിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയതായാണ് സൂചന. ശരത്തിന്റെ പാസ്പോര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ആറാം പ്രതിയാണ് ശരത്. ഇയാള്‍ ദിലീപിന്റെ അടുത്ത സുഹൃത്താണ്. നേരത്തെ ദിലീപ് അറസ്റ്റിലാകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നത് ശരത് ആണ്… ഒളിവിൽ പോയ ശരത്തിനെ ഇതുവരെ കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണ്. ഊട്ടിയിൽ റിസോർട്ടുള്ള ശരത് അവിടേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിൽ സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, മെമ്മറി കാർഡ്, ദിലീപും ശരത്തും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകൾ, സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. ഗൂഢാലോചന നടക്കുമ്പോൾ ദിലീപിന്റെ വീട്ടിൽ ശരത്ത് ഉണ്ടായിരുന്നതിന് ഒന്നിലധികം തെളിവും സാക്ഷിമൊഴികളും അന്വേഷണസംഘത്തിനു ലഭിച്ചു. കേസിൽ ദിലീപിലേക്ക് അന്വേഷണം നീണ്ട നാളുകളിൽ ഏറ്റവുമധികം ബന്ധപ്പെട്ട സുഹൃത്ത് ശരത്താണ്. തുടരന്വേഷണ റിപ്പോർട്ട് നാളെ വിചാരണ കോടതിയിൽ സമർപ്പിക്കും.
ആലുവയിലെ ഒരു നേതാവിന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമാണ് ശരത്. നേതാവിന്റെ സംസാര രീതിയും പെരുമാറ്റവും ഇയാളും പിന്തുടർന്നിരുന്നു. നേതാവിനൊപ്പം കണ്ടിരുന്ന ശരത്തിനെ ആളുകൾ മുസ്ലീമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളിൽ ഇക്കയെന്നും ശരത്ത് അങ്കിളെന്നും പറയുന്നുണ്ട്. സാധാരണ കുടുംബത്തിലെ അംഗമായിരുന്ന ശരത്. ജി. നായരുടെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ സ്വന്തമായി റിസോർട്ടും ആലുവയിൽ വാടക കെട്ടിടത്തിൽ ഹോട്ടലും ഇയാൾക്ക് സ്വന്തമായുണ്ട്.
ശരത്തിന്റെ കുടുംബം 22 വർഷം മുമ്പാണ് ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. ഇപ്പോൾ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കൽ ലെയ്നിൽ സൂര്യയിൽ. പിതാവ് വിജയൻ ആലുവയിലെ ‘നാന’ ഹോട്ടൽ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് ‘സൂര്യ’ എന്നാക്കി. കാര്യമായ വിദ്യാഭ്യാസം നേടാത്ത ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു. വീട്ടുകാർ എതിർത്തതോടെ ഏറെക്കാലം മാറിനിൽക്കേണ്ടി വന്നു. സുഹൃത്തുക്കൾ ഇടപെട്ടാണ് തിരികെയെത്തിച്ചത്. ഇതിന് ശേഷമാണ് സൂര്യാ ഹോട്ടലിനൊപ്പം ട്രാവത്സ് കൂടി ആരംഭിക്കുന്നത്. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി. ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു.സി കോളേജിലെ സഹപാഠിയുമായി സൗഹൃദത്തിലായത് വഴിത്തിരിവായി. ഈ സുഹൃത്താണ് ദിലീപുമായി ശരത്തിനെ പരിചയപ്പെടുത്തുന്നത്. ദിലീപുമായി അടുത്ത സൗഹൃദമായി. പത്ത് വർഷം മുമ്പ് പുളിഞ്ചോട് കവലയിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അതിന് ശേഷമാണ് ഊട്ടിയിലും ഹോട്ടൽ തുറന്നത്. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദർശകരാണ്. പ്രമുഖന്മാരുമായുള്ള ബന്ധം ഊഷ്മളമായി നിലനിറുത്താൻ വൈദഗ്ദ്ധ്യമുള്ളയാളാണ് ശരത്ത്. ചില ദിവസങ്ങളിൽ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലിൽ നിന്നാണ് എത്തിച്ചിരുന്നത്.
ഇതിനിടെ മുൻകൂർ ജാമ്യത്തിനായി ശരത്ത് കോടതിയെ സമീപിച്ചിട്ടുണ്ട് . ഈ കേസുമായി യാതൊരു തരത്തിലുളള ബന്ധവും ഇല്ലെന്നും അറസ്റ്റ് തടയണം എന്നും ആവശ്യപ്പെട്ട് കൊണ്ടുളളതാണ് ഹര്‍ജി. മാത്രമല്ല പോലീസ് കള്ളക്കേസ് ചുമത്തി നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായും ശരത് ആരോപിക്കുന്നു. വിഐപി ശരത് തന്നെ ആണോ എന്നത് ഉറപ്പിക്കേണ്ടത് അന്വേഷണ സംഘത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച് കൊണ്ടുളള ദിലീപ് അടക്കമുളളവരുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.