അപകടത്തിൽ അസ്വഭാവികതയില്ല; ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന് സ്ഥിരീകരിച്ച് സിബിഐ റിപ്പോർട്ട്

ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന് സ്ഥിരീകരിച്ച് സിബിഐ റിപ്പോർട്ട്. അപകടത്തിൽ അസ്വഭാവികതയില്ലന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സിബിഐയുടെ മുൻ റിപ്പോർട്ടുകൾ തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നിലപാട് വ്യക്തമാക്കിയത്.

ബാലഭാസ്‌ക്കറിന്റേത് അപകട മരണം തന്നെയാണെന്നാണ് സാങ്കേതിക പരിശോധന ഫലം വ്യക്തമാക്കുന്നതെന്ന് സിബിഐ അറിയിച്ചു. ഇന്നോവ കാറിന്റെ സർവീസ് എഞ്ചിനീയർമാർ അടങ്ങിയ സംഘവും മോട്ടോർവാഹന വകുപ്പുമാണ് സാങ്കേതിക പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലും ബാലഭാസ്‌ക്കറിന്റെ മരണം ആസൂത്രിതമല്ലെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ അപകടം പുനരാവിഷ്‌ക്കരിച്ച് ക്രൈംബ്രാഞ്ചും പരിശോധന നടത്തിയിരുന്നു.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് 2018 ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. ദേശീയപാതയില്‍ പള്ളിപ്പുറം സി ആര്‍ പി എഫ് ക്യാമ്ബ് ജംങ്ഷനു സമീപം സെപ്തംബര്‍ 25ന് പുലര്‍ച്ചെ നാലരയോടെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടെയും മരണമടഞ്ഞു.

Noora T Noora T :