തനിക്കെതിരെ മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിഅശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു
ഭര്‍ത്താവിന്റെ അറസ്റ്റിന് ശേഷം തനിക്കെതിരെ തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രചാരണങ്ങള്‍ പല മാധ്യമങ്ങളും നടത്തുകയാണെന്നും വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ അവരുടെ പേജില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ശില്‍പ ഷെട്ടിയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ വിലക്കാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ ശില്‍പ നല്‍കിയ മാനനഷ്ടകേസിലാണ് കോടതിയുടെ നിരീക്ഷണം.
മാധ്യമങ്ങള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും തന്നെ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ വിലക്കണമെന്നാണ് വ്യാഴാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ ശില്‍പ ആവശ്യപ്പെട്ടത്. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നും ശില്‍പ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഹര്‍ജി കേട്ട കോടതി, ഇത് ഫയലില്‍ സ്വീകരിച്ചെങ്കിലും. ഇപ്പോള്‍ ഇടക്കാല സ്റ്റേ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. കേസ് കേട്ട ജസ്റ്റിസ് ഗൌതം പാട്ടീല്‍, ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സ്വതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും, പൊലീസ് പറയുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടുകളായി വരുന്നതെന്നും. ഇതില്‍ യാതൊരു അപകീര്‍ത്തികരമായ കാര്യമില്ലെന്നും അഭിപ്രായപ്പെട്ടു.
തെളിവെടുപ്പിനായി രാജ് കുന്ദ്രയെ പൊലീസ് വീട്ടിലെത്തിച്ചപ്പോള്‍ ശില്‍പ ഷെട്ടി രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ഹര്‍ജിയില്‍ ശില്‍പ പറയുന്നു. ശില്‍പ ഷെട്ടിയുടെ വക്കീല്‍ ബാരന്‍ ഷാര്‍ഫ് ഇതിനെ കോടതിയില്‍ എതിര്‍ത്തു. ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ നടക്കുന്ന സ്വകാര്യമായ സംഭവം ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല വക്കീല്‍ വാദിച്ചു.
എന്നാല്‍ പൊലീസിന് മുന്‍പിലാണ് സംഭവം നടന്നതെന്നും, അവരെ ഉദ്ധരിച്ചാണ് വാര്‍ത്തയെന്നും ചൂണ്ടിക്കാട്ടി. ശില്‍പ തിരഞ്ഞെടുത്തത് പബ്ലിക്കായ ഒരു ജീവിതമാണ്. നിങ്ങളുടെ ജീവിതം ഒരു മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കപ്പെടും. അവര്‍ കരഞ്ഞതായും, ഭര്‍ത്താവുമായി വഴക്ക് കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ എന്താണ് മാനനഷ്ടമുള്ളത്. അവര്‍ ഒരു സ്ത്രീയാണ് എന്നതാണ് അത് തെളിയിക്കുന്നത് – ജഡ്ജി പറഞ്ഞു.
അതേ സമയം ചില മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും ശില്‍പ ഷെട്ടിയുടെ വാര്‍ത്തയുമായി ബന്ധപ്പെട്ട ചില വീഡിയോകള്‍ പിന്‍വലിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശില്‍പ ബോംബൈ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇത്.