മുകേഷിന് അടിയന്തിരമായി കൂടുതൽ ചാർജ് നിൽക്കുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണ്; ശ്രീജിത്ത് പണിക്കർ

സഹായം ആവശ്യപ്പെട്ടു ഫോണിൽ വിളിച്ചവിദ്യാർഥിയോട് ദേഷ്യപ്പെട്ടു സംസാരിച്ച മുകേഷ് എംഎൽഎയ്ക്കെതിരെ രാഷ്ട്രീയനിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. മുകേഷിന് അടിയന്തിരമായി ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണെന്ന് ശ്രീജിത്ത് പണിക്കർ പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ:

ഇത് അനീതിയാണ്. പല കാര്യങ്ങൾക്കും കേരളീയർ ആശ്രയിക്കുന്ന കൊല്ലം എംഎൽഎ മുകേഷ് പറയുന്നു, തന്റെ ഫോൺ ചാർജ് ചെയ്തിട്ട് മുക്കാൽ മണിക്കൂർ കഴിയുമ്പോഴേക്കും ചാർജ് പോകുന്ന അവസ്ഥയാണെന്ന്.

ഇതൊരു ഗുരുതരമായ ആക്ഷേപമാണ്. കറണ്ടില്ല, ട്രെയിൻ താമസിച്ചു എന്നിങ്ങനെയുള്ള പരാതികൾ പരിഹരിക്കപ്പെടേണ്ടതാണ്. ആയതിനാൽ അദ്ദേഹത്തിന് അടിയന്തിരമായി, കൂടുതൽ ചാർജ് നിൽക്കുന്ന, കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണ്.

അതേസമയം മുകേഷ് എംഎൽഎക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷനിലും സംസ്ഥാന ബാലാവകാശ കമ്മിഷനിലും പരാതി നൽകി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോഓഡിനേറ്റർ ജെ.എസ്. അഖിൽ. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അഖിൽ പരാതിയിൽ ചൂണ്ടിക്കാട്ടി.

അത്യാവശ്യ കാര്യത്തിനാണു വിളിക്കുന്നതെന്നു നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ഥിയെ പലതവണ എംഎൽഎ അപമാനിച്ചു. ഇതോടെ ആ വിദ്യാർഥി എത്രമാത്രം മാനസിക സംഘർഷത്തിലായെന്ന് ഫോൺ സംഭാഷണത്തിലൂടെ വ്യക്തമാണ്. ഗുരുതരമായ ഈ വിഷയത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Noora T Noora T :