സാമൂഹ്യവിമർശകയും സ്ത്രീവാദ എഴുത്തുകാരിയുമായ പ്രൊഫസർ ജെ ദേവികയെ വനിതാ കമ്മീഷൻ അധ്യക്ഷ ആക്കണമെന്ന് ആവശ്യപ്പെട്ട് നടി റിമ കല്ലിങ്കൽ

എംസി ജോസഫൈൻ വനിത കമ്മീഷൻ സ്ഥാനത്ത് നിന്നും രാജി വെച്ചതിന് പിന്നാലെ കേന്ദ്രകമ്മിറ്റിയംഗമായ പി.കെ ശ്രീമതി, മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകളാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് സി.പി.എം പരിഗണിക്കുന്നത്.

സാമൂഹ്യവിമർശകയും സ്ത്രീവാദ എഴുത്തുകാരിയുമായ പ്രൊഫസർ ജെ ദേവികയെ വനിതാ കമ്മീഷൻ അധ്യക്ഷ ആക്കണമെന്ന് ആവശ്യപ്പെട്ട് നടി റിമ കല്ലിങ്കൽ. വിമൺ ഓഫ് ഡിഫറന്റ് വേൾഡ് എന്ന ഇൻസ്റ്റ​ഗ്രാം പേജ് പോസ്റ്റ് ചെയ്ത വീഡിയോയാണ് റിമ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്.

കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ജോസഫൈന്റെ രാജി. തന്റെ നിലപാട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിന് സമാനമായി തന്നെ എം സി ജോസഫൈന്‍ നിലപാട് വിശദീകരിച്ചെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൂട്ട വിമര്‍ശനമാണ് ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇപി ജയരാജന്‍ ഉള്‍പ്പെടെ കടുത്ത നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈനിന്റെ കയ്യില്‍ നിന്നും രാജി എഴുതി വാങ്ങുന്ന നില ഉണ്ടാവരുത് എന്ന് ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരമാണ് സ്വയം പുറത്ത് പോവുന്നു എന്ന നിലപാട് ജോസഫൈന്‍ സ്വീകരിച്ചത്. ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കമെന്നിരിക്കെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.

Noora T Noora T :