സുശാന്ത് വിഷാദ രോഗി; റിയ ചക്രവർത്തിയുടെ വാദം തള്ളി സുശാന്തിന്റെ മുൻ കാമുകി അങ്കിത ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറയുന്നു

ബോളിവുഡ് താരം സുശാന്ത് സിങ് രാ‍ജ്‍പുത്തിന്റെ മരണത്തിലെ ദുരൂഹതകൾ അഴിയുന്നില്ല. സുശാന്ത് വിഷാദ രോഗിയാണെന്ന കാമുകി റിയ ചക്രവർത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുൻ കാമുകിയുമായ അങ്കിത ലോഖണ്ടെ രംഗത്തെത്തിയതോടെ സ്ഥിതി ഗതികൾ വീണ്ടും സങ്കീർണമാവുകയാണ്.

സുശാന്തും ഞാനും ആറു വർഷത്തോളം പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാദം താൻ അംഗീകരിക്കില്ലെന്നും ഇതിനെക്കാൾ വലിയ പ്രശ്നങ്ങളെ അദ്ദേഹം ധൈര്യത്തോടെ അഭിമുഖീകരിച്ചിട്ടുണ്ടെന്നുമാണ് അങ്കിത വെളിപ്പെടുത്തിയിരിക്കുന്നത്.

സുശാന്ത് ഏറെ പ്രതീക്ഷയോടെ ലോകത്തെ നോക്കികണ്ടിരുന്നയാളാണ്. അഞ്ച് വർഷങ്ങൾക്ക് അപ്പുറം ജീവിതം എങ്ങനെ ഉണ്ടാകും എന്നും വരെ കണക്ക് കൂട്ടുന്ന ആളാണ്. അടുത്ത അഞ്ച് വർഷങ്ങളിലേക്കുള്ള സ്വപ്നങ്ങൾ എഴുതി വയ്ക്കുകയും അത് അതേപടി ജീവിതത്തിൽ നടപ്പാക്കുകയും ചെയ്യുന്ന വേറേ ഒരാളെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ലെന്നും ഒരു ദേശിയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ അങ്കിത ലോഖണ്ടെ പറയുന്നു.

അതേസമയം എങ്ങനെയാണ് മരണം നടന്ന് വെറും 15 മിനിറ്റിനുള്ളിൽ അത് ആത്മഹത്യയെന്ന് ഉറപ്പിക്കാനാവുകയെന്ന് ചോദിച്ച താരം തനിക്കൊപ്പം ഉണ്ടായിരുന്ന സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നും എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാമെന്നും എന്നാൽ അതിനെ വിഷാദം എന്ന് പേരിട്ടു വിളിക്കുമ്പോൾ ഹൃദയം തകരുന്നുവെന്നും അങ്കിത വെളിപ്പെടുത്തി.

അതേസമയം അങ്കിതയ്ക്ക് പിന്തുണയുമായി സുശാന്തിന്റെ സഹോദരി ശ്വേതയും രംഗത്തെത്തിയതോടെ സുശാന്തിന്റെ ആരാധകരും സംഭവം ഏറ്റെടുത്തിരിക്കുകയാണ്. സത്യത്തിനായി എല്ലാവർക്കും ഒന്നിച്ചു നില്‍ക്കാമെന്ന് ശ്വേത ഇൻസ്റ്റയിൽ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.

ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016 ൽ വേർപിരിഞ്ഞുവെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. സുശാന്ത് സിങ്ങിന്‍റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ അങ്കിത ലോഖണ്ടെ മൊഴി നല്‍കിയിരുന്നു. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് തന്നോട് പറഞ്ഞിരുന്നതായാണ് അങ്കിത മൊഴി നൽകിയിരുന്നത്. അതേസമയം സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിനു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Noora T Noora T :