‘എ കെ ജി സെന്ററിനകത്ത് എന്റെ വാരിയന്‍ കുന്നന്‍ സിനിമയുടെ ഒരു സീന്‍ എടുത്തോട്ടെ പു. കാ. സാ…. സഖാവെ..’പരിഹാസവുമായി സംവിധായകൻ

ഹിന്ദു-മുസ്ലീം പ്രണയം ഉണ്ടെന്നാരോപിച്ച് സിനിമയുടെ ചിത്രീകരണം ആര്‍എസ്എസ് തടഞ്ഞ സംഭവത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിച്ച പുരോഗമന കലാസാഹിത്യ സംഘത്തെ പരിഹസിച്ച് സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

‘എ കെ ജി സെന്ററിനകത്ത് എന്റെ വാരിയന്‍ കുന്നന്‍ സിനിമയുടെ ഒരു സീന്‍ എടുത്തോട്ടെ പു. കാ. സാ…. സഖാവെ..’ എന്ന് ചോദിക്കുകയാണ് അലി അക്ബര്‍. നേരത്തേ ക്ഷേത്രഭൂമിയിലെ ചിത്രീകരണത്തിനെതിരെയും അലി അക്ബര്‍ രംഗത്തെത്തിയിരുന്നു. ”അലി അക്ബര്‍ വാരിയന്‍കുന്നന്‍ എടുക്കുമ്പോള്‍ സുടൂസിന് ചൊറിച്ചില്‍, അമ്പലത്തില്‍ ജിഹാദ് എടുത്താല്‍, ഒരു തടവല്‍ സുഖം.ഹാഹഹ”, ”അമ്പലത്തില്‍ പച്ചചെങ്കൊടി, തലേല്‍ കെട്ട്. ന്താല്ലേ. രണ്ട് നിസ്‌ക്കാരപ്പായകൂടി ആവാമായിരുന്നു. ‘അല്‍ അമ്പലം’ എന്നെന്നാവുമോ” എന്നാണ് അലി അക്ബര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പാലക്കാട് കടമ്പഴിപ്പുറം വായില്ലാക്കുന്ന് ക്ഷേത്രമതില്‍ക്കെട്ടിന് സമീപം നടന്നു കൊണ്ടിരുന്ന ‘നീയാംനദി’ എന്ന സിനിമയുടെ ചിത്രീകരണമാണ് ഒരുസംഘം ആളുകള്‍ എത്തി തടഞ്ഞത് സെറ്റിലെത്തി സിനിമയുടെ കഥ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട ഇവര്‍, സിനിമയില്‍ ഹിന്ദു -മുസ്ലിം പ്രണയം ഉണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

സിനിമ ഷൂട്ട് ചെയ്യുവാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നും പാകിസ്ഥാനിന്റെ ഉള്‍പ്പടെയുളള കൊടികള്‍ ക്ഷേത്രമുറ്റത്ത് കയറ്റിയതിനേയാണ് തടഞ്ഞയെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

വിഷയത്തില്‍ കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്മണ്യന്‍, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷമുണ്ടാക്കള്‍, മര്‍ദ്ദനം, വസ്തുക്കള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ‘നീയാം നദി’ എന്ന സിനിമയുടെ കഥാകൃത്ത് സല്‍മാന്‍ ഫാരിസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആഷിഖ് ഷിനു സല്‍മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Noora T Noora T :