ശ്രീ ചിത്തിര തിരുനാളിനെതിരെ മൂന്ന് വധശ്രമങ്ങള്‍ നടന്നു; വിവാദ വെളിപ്പെടുത്തലുമായി രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി

തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിനെതിരെ മൂന്ന് വധശ്രമങ്ങള്‍ നടന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി. ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുതിയ പുസ്തകത്തിലാണ് ഈ വിവാദ വെളിപ്പെടുത്തലുള്ളത്.

1924ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ നിര്യാണത്തോടെ പന്ത്രണ്ടാം വയസ്സിലാണ്, ശ്രീചിത്തിര തിരുനാള്‍ തിരുവിതാംകൂര്‍ മഹാരാജാവായത്. പ്രായപൂര്‍ത്തിയാകുന്നതുവരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിബായി രാജപ്രതിനിധി(റീജെന്റ്) ആയി തിരുവിതാംകൂര്‍ ഭരിച്ചു.

ചിത്തിര തിരുനാള്‍ 18 വയസ്സ് പൂര്‍ത്തിയായി അധികാരത്തിലെത്തുന്നത് തടയാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഈ കാലയളവിൽ നടന്നുവെന്നാണ് ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുസ്തകത്തിലെ വെളിപ്പെടുത്തല്‍.

ചിത്തിര തിരുനാളിന്‍റെ അമ്മ സേതുപാര്‍വ്വതിബായിയാണ് ഇത് തന്നോട് പറഞ്ഞതെന്ന് രാജകുടുംബാഗമായ അശ്വതി തിരുനാള്‍ ലക്ഷ്മിബായി വ്യക്തമാക്കി. ചിത്തിര തിരുനാള്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പായിരുന്നു രണ്ട് വധശ്രമങ്ങള്‍.

മഹാരാജാവായി അധികാരമേറ്റെടുത്ത ദിവസമായിരുന്നു മൂന്നാമത്തെ വധശ്രമം.ശ്രീപദ്മനാഭന്‍റെ അനുഗ്രഹം കൊണ്ട് എല്ലാ തടയാന്‍ കഴിഞ്ഞു. ചിത്തിര തിരുനാളിനോ അമ്മയ്ക്കോ പുറംലോകം ഇതറിയുന്നതില്‍ താല്പര്യമില്ലായിരുന്നു. രാജകുടുംബത്തിലെ അധികാര തര്‍ക്കത്തില്‍ പങ്കാളികളായിരുന്നവര്‍ ആരും ഇന്ന് ജീവിച്ചിരിപ്പില്ല.

രാജകുടുംബത്തെക്കുറിച്ചുള്ള ചരിത്ര രചനകളില്‍ പലതും മുന്‍വിധിയുള്ളതാണ്. പൊതുസമൂഹത്തിലെ തെറ്റിദ്ധാരണ തിരുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ പുസ്തകം. ഹിസ്റ്ററി ലിബറേറ്റഡിന്‍റെ ഔദ്യോഗിക പ്രകാശനം കൊവിഡ് സാഹചര്യത്തില്‍ നീളുകയാണ്

Noora T Noora T :