‘ഭൈരവ’ റിലീസ് ചെയ്യാൻ ദിലീപ് മുന്നിൽ, തിയേറ്ററുകള്‍ തുറക്കും… മാസ്റ്റര്‍ കേരളത്തില്‍ വമ്പന്‍ പ്രകടനം കാഴ്ചവയ്ക്കും….നിര്‍മ്മാതാവ് റാഫി മതിര

മാസ്റ്റര്‍ റിലീസിന്റെ പേരില്‍ വിജയ് ആരാധകര്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും നടന്‍ ദിലീപിനുമെതിരെ സോഷ്യൽ മീഡിയയിലടക്കം വിമർശനം ഉന്നയിക്കുകയാണ്. ഇവർക്ക് മേൽ നടത്തുന്നത് അനാവശ്യമാണെന്ന് നിര്‍മ്മാതാവും വിതരണക്കാരനുമായ റാഫി മതിര. വിജയ് ചിത്രം മാസ്റ്റര്‍ കേരളത്തിൽ ജനുവരി 13ന് തന്നെ റിലീസ് ചെയ്യും. വിജയ്‍യുടെ ഭൈരവ എന്ന ചിത്രത്തിന്റെ റിലീസ് കേരളത്തിൽ പ്രതിസന്ധി നേരിട്ടപ്പോൾ സഹായത്തിനെത്തിയത് ദിലീപാണെന്നും അദ്ദേഹത്തെ തകർക്കണമെന്ന ഉദ്ദേശമുള്ളവരാണ് ഈ വ്യാജ പ്രചരണത്തിന് പിന്നിലെന്നും റാഫി പറയുന്നു.

റാഫി മാതിരയുടെ വാക്കുകൾ:

മുഖ്യമന്ത്രി നമ്പർ വൺ ! വിജയ്‌ ചിത്രം മാസ്റ്റര്‍ 13-ന്!!

കോവിഡ്-19 പശ്ചാത്തലത്തില്‍ ഒരു വര്‍ഷമായി അടച്ചിട്ട തിയറ്ററുകൾ ജനുവരി 5-മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാല്‍ വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഉള്‍പ്പടെയുള്ള ഇളവുകളും മറ്റാവശ്യങ്ങളും പരാമര്‍ശിക്കാതെയായിരുന്നു ഈ അറിയിപ്പ്.

തിയറ്ററുകൾ തുറക്കാന്‍ അനുകൂല സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഫിയോക് പ്രസിഡന്‍റ് ആന്‍റണി പെരുമ്പാവൂര്‍ ഇന്നലെ ഫിയോക്കിന്റെ അടിയന്തിര ജനറൽ ബോഡി യോഗത്തില്‍ ആവശ്യപ്പെട്ടു.

ഫിലിം ചേംബർ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരെല്ലാവരും ചേർന്ന് ഇളവുകള്‍ക്ക് വേണ്ടി നിവേദനം നല്‍കി, സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഫിയോക് പ്രതിനിധികളുൾപ്പടെയുള്ളവരുമായി തിങ്കളാഴ്ച നടക്കുന്ന ചർച്ചയില്‍ മുഖ്യമന്ത്രിയില്‍ നിന്നും അനുകൂലമായ അഭിപ്രായം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌. 13-ന് വിജയ്‌ ചിത്രം മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യപ്പെടുക തന്നെ ചെയ്യും.

വിജയ്‌ സിനിമയ്ക്കായി മാത്രം തിയറ്ററുകൾ തുറക്കേണ്ട എന്ന് നിര്‍മാതാവും തിയറ്റര്‍ ഉടമയും ഫിയോക് ചെയര്‍മാനുമായ നടന്‍ ദിലീപ് അഭിപ്രായപ്പെട്ടുവെന്നും പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ ആ അഭിപ്രായത്തെ പിന്താങ്ങി എന്നുമൊക്കെയുള്ള കിംവദന്തികള്‍ ചില ഭാഗത്ത്‌ നിന്നും വ്യാപകമായി പ്രചരിക്കുന്നു. സത്യം മനസ്സിലാക്കാത്ത ചുരുക്കം ചില വിജയ് ആരാധകർ അനാവശ്യ പോസ്റ്റുകളും അഭിപ്രായങ്ങളുമായി വരുന്നത് കാണുമ്പോള്‍ വിഷമമുണ്ട്.

കേരളത്തില്‍ ഇഫാര്‍ ഇന്റര്‍നാഷനലിന് വേണ്ടി ഞാന്‍ അവതരിപ്പിച്ച ദളപതി വിജയ്‌യുടെ “ഭൈരവ” റിലീസ് ചെയ്യുന്ന സമയത്ത് അനാവശ്യ സിനിമ സമരത്തിന്റെ ഭാഗമായി വിജയ്‌ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ തരില്ല എന്ന് തീര്‍ത്തു പറയുകയും സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതെ വെല്ലുവിളിച്ച് മാറി നില്‍ക്കുകയും ചെയ്ത അന്നത്തെ പ്രമുഖ തിയറ്റര്‍ ഫെഡറേഷന്‍ മുതലാളി ഈ പ്രചരണത്തിന് പിന്നില്‍ ചുക്കാന്‍ പിടിക്കുന്നോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.

“ഭൈരവ” പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ എന്നോടൊപ്പം നൂറ് ശതമാനം സഹകരിക്കുകയും സഹായിക്കുകയും അക്കാരണത്താല്‍ പുതിയ തിയറ്റര്‍ സംഘടനയുടെ പിറവിക്ക് കാരണക്കാരനാവുകയും ചെയ്ത ജനപ്രിയ നായകന്‍ ദിലീപിനോട് തീര്‍ത്താല്‍ തീരാത്ത പക വച്ച് പുലര്‍ത്താതിരിക്കാന്‍ കഴിയാത്തവരാണ് ഈ വ്യാജ പ്രചരണത്തിന് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

അന്നത്തെ സംഭവങ്ങള്‍ നമ്മള്‍ ഓരോരുത്തരും ഓര്‍ത്തെടുത്താല്‍, വിജയ്‌ ആരാധകര്‍ക്ക് വേണ്ടി ദിലീപ് അന്ന് ചെയ്തു തന്ന സഹായം ഇന്നും തുടരും എന്ന് തിരിച്ചറിയാനാകും.

തിയറ്ററുകള്‍ തുറക്കുന്നതോടെ റിലീസിന് കാത്തു നില്‍ക്കുന്ന രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമായ വൺ ഉള്‍പ്പടെ നിരവധി മലയാള സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. വൺ സിനിമയില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ കേരള മുഖ്യമന്ത്രിയായാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി വേഷമിടുന്നത്. മുഖ്യമന്ത്രിക്ക് മൈലേജ് കിട്ടാന്‍ സാധ്യതയുള്ള ആ ചിത്രത്തിന് വേണ്ടിയെങ്കിലും ഇപ്പോള്‍ ഇളവുകള്‍ അനുവദിക്കപ്പെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഊഹാപോഹങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും പിന്നാലെ പോകാതെ തിങ്കളാഴ്ചത്തെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കാം. അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്നതില്‍ സംശയിക്കേണ്ട. തിയറ്ററുകള്‍ തുറക്കും. മാസ്റ്റര്‍ കേരളത്തില്‍ വമ്പന്‍ പ്രകടനം കാഴ്ചവയ്ക്കും. ഈ പൊങ്കല്‍ നമുക്ക് അടിച്ച് പൊളിക്കാം. ദിലീപിനും ആന്റണി പെരുമ്പാവൂരിനും മേലുള്ള വിമർശനങ്ങൾ ഒഴിവാക്കാം.

Noora T Noora T :