മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ഗുരുതാരാവസ്ഥയിൽ തുടരുകയായിരുന്നു. രാവിലെ ഒൻപതുമണിയോടെ മസ്തിഷ്കമരണം സംഭവിച്ചു. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം.
അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വെച്ച് രക്തസ്രാവം ഉണ്ടായിരുന്നു.
എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തി. ‘കരി’യാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ ‘കരി’ നിരൂപകർക്കിടയിലും ഏറെ ചർച്ചയായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം.