പൃഥ്വിരാജ് തകർത്തഭിനയിച്ച റോബിന്‍ ഹുഡ് കണ്ട് മോഷണത്തിനിറങ്ങി… ഒടുവിൽ കയ്യോടെ പൊക്കി പൊലീസ്. പാലക്കാട് സ്വദേശിയായ രഞ്ജിത്ത് കുമാറാണ് പോലീസിന്റെ വലയിലായത്. കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച തൃശൂര്‍ കൊരട്ടി മുരിങ്ങൂര്‍ ജംഗ്ഷനിലെ ഫെഡറല്‍ ബാങ്കില്‍ മോഷണ ശ്രമം നടന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
‘റോബിന്‍ ഹുഡ്’ കണ്ടാണ് രഞ്ജിത്ത് കുമാര്‍ മോഷണ പദ്ധതി മെനഞ്ഞത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞ് എടിഎം മെഷീനുകളുടെ പ്രത്യേകതകളും സുരക്ഷയും മറ്റും മനസിലാക്കി. പൊലീസ് നൈറ്റ് പട്രോള്‍ സംഘങ്ങളെ നിരീക്ഷിച്ച് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു മോഷണത്തിന് ഇറങ്ങിയിരുന്നത്.
ഉത്തരേന്ത്യന്‍ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് മുഖം മറച്ചായിരുന്നു ഇയാള്‍ എത്തിയിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ചാലക്കുടി ചൗക്കയിലുള്ള എടിഎമ്മിലും മോഷണശ്രമം നടന്നു. പ്രദേശത്തെ അന്‍പതോളം സിസിടിവിയില്‍ നിന്നുള്ള ദൃശ്യം പൊലീസ് പരിശോധിച്ചു. വിശദമായ പരിശോധനയ്ക്കിടെ 24 മണിക്കൂറിനിടെ പ്രതി വലയിലാകുകയും ചെയ്തു.