ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായിഅമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു.. ഈ വിഷയത്തിൽ സംഘടനയില്‍ യാതൊരു ഭിന്നതയുമില്ലെന്ന് ‘ അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് തീരുമാനം ഉടൻ അറിയിക്കുമെന്നും ഈ വിഷയത്തിൽ എംഎൽഎമാരൊന്നും ഇടപെട്ടിട്ടില്ലെന്നും ഇടവേള ബാബു .
പ്രസിഡന്റ് ഷൂട്ടിലാണ്. അവിടെ കോവിഡ് പ്രോട്ടോക്കോള്‍ ക്യത്യമായി പാലിക്കുന്നതിനാൽ അതു കഴിഞ്ഞു മാത്രമാണ് അദ്ദേഹം ഫ്രീ ആകുക. ഒരു എംഎൽഎയും ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ വിളിച്ചിട്ടില്ല. പ്രസിഡന്റിന്റെ തിരക്കുകൾ കഴിയുന്ന ഉടൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഇടതുപക്ഷ എംഎല്‍എമാര്‍ ‘അമ്മ’യുടെ നിര്‍ണായക സ്ഥാനത്ത് ഉള്ളതിനാലാണ് ബിനീഷിനെതിരായ എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം വൈകിപ്പിക്കുന്നതെന്നും ഇത് കമ്മിറ്റിയിലെ ഒരു വിഭാഗം ആളുകളിൽ എതിർപ്പുണ്ടാക്കിയെന്നും ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
2009 മുതല്‍ അമ്മയുടെ ആജീവനാന്ത അംഗത്വമുണ്ട് ബിനീഷിന്. അമ്മയുടെ സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും ബിനീഷ് കോടിയേരി അംഗമായിരുന്നു. നേരത്തേ, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ‘അമ്മ’ എക്സിക്യുട്ടീവ് യോഗം ചേർന്ന് നടൻ ദിലീപിനെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. പിന്നീട് ‘അമ്മ’ ജനറൽ ബോഡി ചേർന്ന് ദിലീപിനെ തിരിച്ചെടുത്തതും വലിയ ചർച്ചയായി. ഈ സംഭവത്തിനു ശേഷം പരിഷ്കരിച്ച ‘അമ്മ’ നിയമാവലി അനുസരിച്ച്, എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു അംഗത്തെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമേയുള്ളുവെന്നും പുറത്താക്കാനുള്ള അധികാരം ജനറൽ ബോഡിക്കാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.ഇന്ദ്രന്‍സ്, സുധീര്‍ കരമന, ടിനി ടോം, ജയസൂര്യ, ആസിഫലി, അജു വര്‍ഗീസ്, ഹണി റോസ്, ശ്വേതാ മേനോന്‍, രചന നാരായണന്‍ കുട്ടി, ഉണ്ണി ശിവപാല്‍, ബാബുരാജ് എന്നിവരാണ് അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ജഗദീഷ് ട്രഷററും സിദ്ദീഖ് സെക്രട്ടറിയും മുകേഷ്, കെ.ബി. ഗണേഷ് കുമാർ എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്.ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ബിനീഷിന്റെ കാര്യത്തിലും സംഘടനയെടുക്കുകയെന്നാണ് കരുതുന്നത്. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്കു സാധ്യതയുണ്ട്.