2,000 കോടിയുടെ ലഹരിമരുന്ന്; മാസ്റ്റര്‍ ബ്രെയിന്‍ തമിഴ് സിനിമ മേഖലയിലെ വമ്പന്‍ നിര്‍മ്മാതാവെന്ന് അന്വേഷണ സംഘം

ഡല്‍ഹിയില്‍ 2,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ തമിഴ് സിനിമ മേഖലയിലെ വമ്പന്‍ നിര്‍മ്മാതാവെന്ന് അന്വേഷണ സംഘം. എന്‍സിബിയും ഡല്‍ഹി പോലീസും ചേര്‍ന്നു നടത്തിയ ഓപ്പറേഷനില്‍ ഇതുവരെ മൂന്നുപേരാണ് പിടിയിലായത്. അന്താരാഷ്ട്ര സംഘങ്ങളുമായി ചേര്‍ന്ന് ഇന്ത്യ,ന്യൂസിലന്‍ഡ്,ഓസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവരുടെ വിപണനം.

ഡല്‍ഹിയില്‍ കൊടിയ മയക്കുമരുന്നായ 50 കിലോ സ്യൂഡോഫെഡ്രിനുമായി മൂന്നുപേര്‍ പിടിയിലായിരുന്നു.ഇവര്‍ മൂന്നുപേരും തമിഴ്‌നാട് സ്വദേശികളാണ്. മുഖ്യ ആസൂത്രകനായ നിര്‍മ്മാതാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മെത്താംഫെറ്റാമൈന്‍ നിര്‍മ്മിക്കാന്‍ സ്യൂഡോഫെഡ്രിന്‍ എന്ന രാസവസ്തു അപകടകരവും ഉയര്‍ന്ന ആസക്തിയുള്ളതുമായ സിന്തറ്റിക് മരുന്നാണ്.

ഇവയ്ക്ക് ഇന്ത്യയില്‍ നിയന്ത്രണമുണ്ട്. അതേസമയം അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. രാസവസ്തുവിന്റെ ഉത്പാദനം, കൈവശം വയ്ക്കല്‍, വ്യാപാരം, കയറ്റുമതി, ഉപയോഗം എന്നിവ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഹെല്‍ത്ത് മിക്‌സ് പൗഡര്‍, കോക്കനട്ട് പൗഡര്‍ എന്ന വ്യാജേനയാണ് ഇവ കടത്തുന്നത്. ന്യൂസിലന്‍ഡ്ഓസ്‌ട്രേലിയന്‍ കസ്റ്റംസുമായി സഹകരിച്ചാണ് എന്‍സിബിയുടെ അന്വേഷണം.

ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഒരു കിലോഗ്രാമിന് ഏകദേശം 1.5 കോടി രൂപയ്ക്കാണ് സ്യൂഡോഫെഡ്രിന്‍ വില്‍ക്കുന്നത്. യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) നല്‍കുന്ന വിവരം അനുസരിച്ച് ഇതിന്റെ ഹബ് ഡല്‍ഹിയെന്നാണ് സൂചന.

ഫെബ്രുവരി 15 ന്, മള്‍ട്ടിഗ്രെയിന്‍ ഫുഡ് മിക്‌സ്‌മെന്റില്‍ സ്യൂഡോഫെഡ്രിന്‍ പാക്ക് ചെയ്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ എന്‍സിബിയുടെ സ്‌പെഷ്യല്‍ സെല്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. 50 കിലോ സ്യൂഡോഫെഡ്രിന്‍ കണ്ടെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോ സ്യൂഡോഫെഡ്രിന്‍ അടങ്ങിയ 45 ചരക്കുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കടത്തിയെന്നിവര്‍ വെളിപ്പെടുത്തി.

Vijayasree Vijayasree :