നവ്യയെ കാണാനായി പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തി, ഇഡിയുടെ കുറ്റപത്രം ഇങ്ങനെ; കൂടുതൽ വിവരങ്ങൾ പുറത്ത്

കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽനിന്നു നവ്യ നായർ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. തങ്ങൾ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലെന്നുമാണ് നവ്യ നായർ ഇഡിക്ക് നൽകിയ മൊഴി. സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നാണ് ഇക്കാര്യത്തിൽ നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം.

ഇപ്പോഴിതാ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്ന ഇഡി കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. നവ്യാ നായരെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായാണ് താന്‍ കൊച്ചിയിലെത്തിയതെന്നാണ് സച്ചിന്‍ സാവന്ത് ഇഡിക്ക് നല്‍കിയ മൊഴി. എന്നാല്‍ ഇരുവരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തിയിട്ടുണ്ടെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു.

നവ്യാ നായർ സച്ചിന്‍ സാവന്തിന്റെ പെണ്‍സുഹൃത്താണെന്ന് സച്ചിൻ സാവന്തിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദർശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന ഒരു സ്വർണ്ണാഭരണം സമ്മാനമായി നൽകുകയും ചെയ്തതായി ഇഡി പറയുന്നു.

നവ്യ നായരുമായി സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്ന് സാവന്തിന്‍റെ സുഹൃത്ത് സാഗർ ഹനുബന്ത് താക്കൂർ പറഞ്ഞു. ഇരുവരും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ടെന്ന് സാഗർ പറഞ്ഞു.

എന്നാല്‍, നവ്യാ നായർ തന്റെ അടുത്ത സുഹൃത്താണെന്നും നവ്യക്ക് താന്‍ ഒന്നും സമ്മാനിച്ചിട്ടില്ലെന്നും സച്ചിന്‍ സാവന്ത് പ്രസ്താവനയിൽ പറയുന്നു. നവ്യയെ കാണാൻ കൊച്ചിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരും മണ്ണാറശാല ക്ഷേത്രവും സന്ദർശിക്കാൻ പലതവണ കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ഇഡി വ്യക്തമാക്കി.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറായ സച്ചിനെ ജൂൺ 27ന് ലഖ്‌നൗവിൽ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ പ്രത്യേക പിഎംഎൽഎ കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ നടിയെക്കുറിച്ച് പരാമർശമുണ്ടെന്നുള്ളതും ചോദ്യം ചെയ്യലിന് കാരണമാകുകയായിരുന്നു. നവ്യക്ക് പാരിതോഷികങ്ങളും ആഭരണങ്ങളും നൽകി എന്ന് സച്ചിൻ വെളിപ്പെടുത്തുകയും ഡേറ്റിങ്ങിലാണ് എന്ന് മൊഴി നൽകുകയും ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. സംഭവത്തെ തുടർന്ന് നവ്യയെ ഇ.ഡി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ സച്ചിൻ സാവന്തുമായി അടുത്ത ബന്ധമില്ലെന്നും സച്ചിനുമായി മുംബൈയിലെ ഫ്ളാറ്റിലെ അയൽവാസി എന്ന നിലയിലാണ് പരിചയമെന്നും നവ്യ പറഞ്ഞു. ഗുരുവായൂർ ദർശനത്തിനെത്തിയപ്പോൾ താൻ അതിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തു നൽകി. രണ്ടുപേരുടെയും കുട്ടികൾ തമ്മിൽ സൗഹൃദമുണ്ട്. മകന്റെ ജന്മദിനത്തിന് സമ്മാനവുമായി വന്നിരുന്നു. അതെന്തായിരുന്നു എന്ന് ഓർമയില്ല. വ്യക്തിപരമായ കാര്യങ്ങളിൽ അറിവോ, അടുപ്പമോ ഇല്ല എന്നും നവ്യ പറഞ്ഞു

മുംബൈയിൽ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ ആയി സച്ചിൻ സേവനമനുഷ്‌ഠിച്ചിരുന്നു. ബിനാമി പേരിൽ സ്വത്തും സ്ഥാപനങ്ങളും ഇയാളുടേതായി ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളുടെ പേരിൽ ചില നിക്ഷേപങ്ങളും നടത്തി. അച്ഛനും അളിയനും ഡയറക്ടർമാർ ആയ ഒരു ഡമ്മി കമ്പനിയുടെ പേരിലുമുണ്ട് നിക്ഷേപം. ചില സ്ഥാവര വസ്തുക്കളും ഈ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കൊല്ലം ജൂൺ മാസത്തിലാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഇത്രയുമെല്ലാം ചെയ്തത് ബാങ്ക് ലോൺ എടുത്താണ് എന്നായിരുന്നു വാദം. കൂടാതെ നവി മുംബൈയിൽ സച്ചിന്റെ പേരിൽ ഒരു ഫ്ലാറ്റ് ഉണ്ട്. സുഹൃത്തിന്റെ പേരിൽ വാങ്ങിയ BMW കാറിന്റെ പേരിലും അന്വേഷണം നടന്നുവരികയാണ്. സർക്കാർ സർവീസിലിരിക്കെ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്തവിധം 2.46 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് സാവന്തിനും കുടുംബാംഗങ്ങൾക്കും എതിരേയുള്ള സി.ബി.ഐ.യുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് സാവന്തിന്റെ പേരിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇ.ഡി. അന്വേഷിക്കുന്നത്. കുറ്റപത്രത്തിന്റെ ഭാഗമായി നവ്യാ നായരുടെ മൊഴി പ്രത്യേക ഇ.ഡി. കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

നേരത്തെ വാര്‍ത്തകള്‍ വന്ന സമയത്ത് നടി നവ്യ നായരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായിരുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഹാഷ് ടാഗോടെ പേര്‍ഷ്യന്‍ കവി ജലാലുദ്ദീന്‍ റൂമിയുടെ വരികളാണ് നവ്യ കുറിച്ചത്. നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക. മുറിവിലെ കെട്ട് അഴിഞ്ഞുപോകുമ്പോള്‍ നൃത്തം ചെയ്യുക. പോരാട്ടങ്ങളുടെ മധ്യേ നൃത്തം ചെയ്യുക. നിങ്ങളുടെ ചോരയില്‍ ചവിട്ടി നൃത്തം ചെയ്യുക, എന്നാണ് വരികള്‍. ഒപ്പം താന്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോയും നവ്യ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ടായിരുന്നു. ഇത്തരം വിവാദങ്ങളിൽ ഒന്നും ഇതുവരെയും ഉൾപ്പെട്ടിട്ടില്ലാത്ത അഭിനേത്രിയാണ് നവ്യ നായർ. അതുകൊണ്ട് തന്നെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നവ്യയുടെ പേര് ഉയർന്നുകേട്ടതോടെ നടിയുടെ ആരാധകരും ആശങ്കയിലായി. വാർത്ത വൈറലായതോടെ നിരവധി പേരാണ് നവ്യയെ ട്രോളിയും പരിഹസിച്ചും വീഡിയോയും കമന്റുകളും ചെയ്തത്

Noora T Noora T :