കനത്ത തിരിച്ചടിയാണ് ഇന്നലെ ഹെക്കോടതിയിൽ നിന്നും ദിലീപ് നേരിട്ടത്. നടി കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിതയുടെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
നടിയുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അഭിപ്രായം തേടി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഒരു വ്യവഹാരത്തിൽ തീരുമാനമെടുക്കുന്നതിന് സഹായകരമായ വിവരങ്ങൾ നൽകുന്ന, ആ വ്യവഹാരത്തിൽ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ ഒരു സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി. കോടതിയുടെ സുഹൃത്ത് എന്നാണ് അമിക്കസ് ക്യൂറി എന്ന ലാറ്റിൻപദപ്രയോഗത്തിന്റെ ഭാഷാർഥം.