സിദ്ദിഖിനെ അവസാനമായി കണ്ട് സഹപ്രവർത്തകർ. ഭൗതികദേഹം കാണാൻ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് രാവിലെ മുതലെത്തുന്നത് നിരവധിപേരാണ്. മമ്മൂട്ടി, ദുൽഖർ സൽമാൻ, ജയസൂര്യ, ഫഹദ്, ഫാസിൽ, ജയറാം, ടൊവിനോ തോമസ്, ലാൽ, നസ്രിയ, മിത്ര കുര്യൻ, ദിലീപ് തുടങ്ങി മലയാള സിനിമാ ലോകം മുഴുവൻ ഇവിടേക്ക് എത്തിക്കഴിഞ്ഞു.
ഉറ്റസുഹൃത്ത് ലാൽ അവസാനനിമിഷങ്ങളിലും സിദ്ദിഖിനൊപ്പം ഉണ്ടായിരുന്നു. സിനിമയിലെ തങ്ങളുടെ ഗുരുവായ ഫാസിലിനെ കണ്ടതും ലാൽ വികാരാധീനനായി. ലാലിനെ ആശ്വസിപ്പിക്കുന്ന ഫഹദിന്റെ ദൃശ്യങ്ങളും കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മമ്മൂട്ടി സിദ്ദിഖിനെ അനുസ്മരിച്ചിരുന്നു.
വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ…. സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി” എന്നാണ് മമ്മൂട്ടി കുറിച്ചത്. ‘ഹിറ്റ്‌ലര്‍’ അടക്കം മമ്മൂട്ടിയെ നായകനാക്കി മൂന്ന് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് സിദ്ദിഖ്.
സിദ്ദിഖ് സ്വതന്ത്ര്യ സംവിധായകനായ ശേഷം ആദ്യം സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍, ‘ക്രോണിക് ബാച്ചിലര്‍’, ‘ഭാസ്‌കര്‍ ദ റാസ്‌ക്കല്‍’. മമ്മൂട്ടിയെ വച്ച് പുതിയ ചിത്രത്തിന്റെ ആലോചനയിലായിരുന്നു സിദ്ദിഖ്. ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ ആദ്യഭാഗം മമ്മൂട്ടിക്കായി സിദ്ദിഖ് തയ്യാറാക്കിയിരുന്നു.
‘ഡോക്ടര്‍ മാഡ്’ എന്ന ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യാനിരുന്ന ചിത്രം. അതേസമയം, സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് ആറു മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും ഖബറടക്കം.