എല്ലാവരുടെയും വിശ്വാസം വലുതാണ്… സംരക്ഷിക്കപ്പെടേണ്ടതാണ്, അവയെ ഹനിക്കുന്ന രീതിയില്‍ ഉത്തരവാദപ്പെട്ട ആളുകളുടെ ഭാഗത്തുനിന്ന് പ്രസ്താവനകള്‍ ഉണ്ടാവാന്‍ പാടില്ല; അഖിൽ മാരാർ

മിത്ത് വിവാദത്തില്‍ പ്രതികരണവുമായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഈ വിഷയത്തില്‍ അഖില്‍ മാരാരുടെ പ്രതികരണം.

കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയം ആറ്റം ബോംബിനേക്കാള്‍ അപകടകരമാണെന്നും വിശ്വാസം ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ആരെയും അനുവദിക്കരുതെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

അഖില്‍ മാരാര്‍ പറഞ്ഞത്

കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയം ആറ്റം ബോംബിനേക്കാള്‍ അപകടകരമാണ്. ഒരു നാടിനെ നശിപ്പിക്കാന്‍ ഇത്രത്തോളം അപകടം പിടിച്ച മറ്റ് വിഷയങ്ങള്‍ ഇല്ല. എല്ലാവരുടെയും വിശ്വാസം വലുതാണ്. അവ സംരക്ഷിക്കപ്പെടേണ്ടതാണ്. അവയെ ഹനിക്കുന്ന രീതിയില്‍ ഉത്തരവാദപ്പെട്ട ആളുകളുടെ ഭാഗത്തുനിന്ന് പ്രസ്താവനകള്‍ ഉണ്ടാവാന്‍ പാടില്ല. ഒരുകാലത്ത് മതങ്ങളെ കച്ചവടവല്‍ക്കരിച്ചെങ്കില്‍ ഇന്ന് രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. മനുഷ്യരുടെയൊക്കെ മാനസികവും ബൌദ്ധികവുമായ തലങ്ങള്‍ പലവിധം ആയതുകൊണ്ട് തന്നെ അവരെ ശരികളിലേക്ക് നയിക്കാന്‍ പല തരം കഥകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആത്യന്തികമായി മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നിടത്തോളം കാലം അവയൊന്നും തെറ്റല്ല. വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് പോകാതെ നോക്കുകയാണ് വേണ്ടത്. ഇപ്പോള്‍ നമ്മുടെ സ്പീക്കറുടെ കൈയില്‍ രണ്ട് ഫ്യൂസുകള്‍ ഉണ്ട്. സ്വന്തം പ്രസ്താവന കൊണ്ട് കേരളത്തിലെ കുറേ ജനങ്ങള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായെന്ന് അങ്ങ് മനസിലാക്കുന്നുണ്ടെങ്കില്‍ ദയവ് ചെയ്ത് ഈ ആറ്റംബോംബ് അങ്ങ് ഡിഫ്യൂസ് ചെയ്യണം. ആ ഫ്യൂസ് അങ്ങയുടെ കയ്യിലാണ്. അതിനെ ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനായി പലരും ശ്രമിക്കും. ദയവ് ചെയ്ത് അതിനുവേണ്ടി നമ്മുടെ നാടിനെ വിട്ടുകൊടുക്കരുത്. മുന്‍പ് ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രക്ഷോഭം പോലെ വിശ്വാസത്തെ തെരുവില്‍ വലിച്ചിഴയ്ക്കാന്‍ ദയവ് ചെയ്ത് രാഷ്ട്രീയ നേതാക്കള്‍ കൂട്ടുനില്‍ക്കരുത്. ഒരു ഖേദപ്രകടനം നടത്തി എന്നതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല. അത് നടത്താതിരുന്നത് കൊണ്ട് ഒരുപാട് നഷ്ടപ്പെടാനുമുണ്ട്.

Noora T Noora T :