ഇന്ന് നിർണ്ണായക ദിനം. നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീകോടതി പരിഗണിക്കും. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ വീണ്ടും സമയം നീട്ടി ചോദിച്ചിരിക്കുകയാണ് വിചാരണക്കോടതി. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എട്ട് മാസം കൂടി സമയം അനുവദിക്കണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി സുപ്രീം കോടതിക്ക് കത്ത് നല്‍കി. . സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും കോടതിയെ ജഡ്ജി അറിയിച്ചിട്ടുണ്ട്. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.
വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി ജൂലായ് 31ന് അവസാനിച്ചിരുന്നു. ഇനിയും ആറ് സാക്ഷികളെ വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുള്ളത്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിന്റെതാണ് ഇതില്‍ ഒന്ന്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അഞ്ച് പേരെ കൂടി വിസ്തരിക്കേണ്ടതുണ്ട്. കേസിന്റെ വിസ്താരം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണ്ടി വരുമെന്നാണ് രേഖകളില്‍ നിന്ന് മനസിലാകുന്നതെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കുന്നു.
സുപ്രീം കോടതി നിഷ്‌കര്‍ഷിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എല്ലാ ശ്രമങ്ങളും കോടതി നടത്തിയതായി കത്തില്‍ പറയുന്നു. എന്നാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എന്ന നിലയില്‍ തനിക്ക് ഭരണപരമായ മറ്റ് കര്‍ത്തവ്യങ്ങളും നിര്‍വഹിക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. ‘സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണല്‍, എറണാകുളം ജില്ലയിലെ കൊമേഷ്യല്‍ അപ്പലേറ്റ് ഡിവിഷന്‍ എന്നീ ഉത്തരവാദിത്തങ്ങളും ഈ കോടതിക്കുണ്ട്. ഇതു കൂടാതെ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി കൂടിയാണ് തന്റേതെന്ന് ഹണി എം വര്‍ഗീസ് കത്തില്‍ വ്യക്തമാക്കി.
അതേസമയം കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നാണ് ദിലീപിന്റെ വാദം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ദിലീപ് നിലപാടറിയിച്ചത്. അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന ജസ്റ്റിസ് കെ ബാബുവിന്റെ ചോദ്യത്തിന് വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നുമായിരുന്നു അന്ന് ദിലീപ് നൽകിയ മറുപടി.