കലാമൂല്യമുള്ള നിരവധി സിനിമകള്‍ നിര്‍മ്മിച്ച് മലയാളത്തില്‍ പുതിയൊരു ചലച്ചിത്രഭാവുകത്വം ഉണ്ടാക്കിയ വ്യക്തി; അച്ചാണി രവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി

സിനിമാ നിര്‍മാതാവും വ്യവസായിയുമായ ജനറല്‍ പിക്ചേഴ്സ് അച്ചാണി രവിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കലാമൂല്യമുള്ള നിരവധി സിനിമകള്‍ നിര്‍മ്മിച്ച് മലയാളത്തില്‍ പുതിയൊരു ചലച്ചിത്രഭാവുകത്വം ഉണ്ടാക്കിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

വാണിജ്യ സിനിമകള്‍ക്ക് അല്ലാതെ കലാമൂല്യമുള്ള സിനിമകള്‍ക്ക് പണം മുടക്കാനായി ആളില്ലാത്ത ഘട്ടത്തില്‍ ലാഭം നോക്കാതെ ചലച്ചിത്ര മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിന് ഇടപെട്ട ശ്രദ്ധേയനായ നിര്‍മ്മാതായിരുന്നു രവിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് മരണം. കേരളത്തിലെ കശുവണ്ടി വ്യവസായത്തിലും കെ.രവീന്ദ്രനാഥ് എന്ന പേര് വിസ്മരിക്കാനാവില്ല. ജനറൽ പിക്ചേഴ്‌സ് രവി, അച്ചാണി രവി, രവി മുതലാളി അങ്ങനെ പലപേരുകളിലും നാട് അദ്ദേഹത്തെ സ്നേഹാദരവോടെ വിളിച്ചിരുന്നു.

കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ എന്നീ അരവിന്ദൻ സിനിമകളുടെയും എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ എന്നീ അടൂർ ചിത്രങ്ങളുടെയും നിർമാണം നിർവഹിച്ചു. ആകെ നിർമിച്ച 14 സിനിമകൾക്കായി 18 ദേശീയ– സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്കാരം നൽകി കേരളം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം നവതി ആഘോഷിച്ചത്. എസ്തപ്പാൻ എന്ന സിനിമയിൽ മുഖംകാണിച്ചിട്ടുമുണ്ട്.

Noora T Noora T :