എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരിച്ച് നടി സജിത മഠത്തില്‍. നിഖിലിന്റെ വിഷയത്തില്‍ ഒന്നും മിണ്ടരുതെന്ന് കരുതിയതാണ്. എങ്കിലും ഇതെല്ലാം മാറി നിന്നു കാണുമ്പോള്‍ തോന്നുന്ന ചില സംശയങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുകയാണ് സജിത മഠത്തില്‍
സജിത മഠത്തിലിന്റെ കുറിപ്പ്:
നിഖിലിന്റെ വിഷയത്തില്‍ ഒന്നും മിണ്ടരുതെന്ന് കരുതിയതാണ്. മനസ്സമാധാനം കളയാന്‍ ആര്‍ക്കും താല്‍പര്യം ഉണ്ടാവില്ലല്ലോ. എങ്കിലും ഇതെല്ലാം മാറി നിന്നു കാണുമ്പോള്‍ തോന്നുന്ന ചില സംശയങ്ങളാണ്.
- യഥാര്‍ഥത്തില്‍ നിഖില്‍ എന്ന ചെറുപ്പക്കാരന് ഇത്രയും വലിയ തട്ടിപ്പ് നടത്താനുള്ള ധൈര്യം നല്‍കുന്ന ഒരു സിസ്റ്റം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടോ? പിടിക്കപ്പെടില്ല എന്ന ഉറപ്പ് നല്‍കുന്നത് ആരാണ്?
- തങ്ങള്‍ തോല്‍പ്പിച്ച ഒരു വിദ്യാര്‍ഥി അതേ കോളജില്‍ ഉന്നത വിദ്യാഭ്യാസത്തിന് മറ്റൊരു യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റുമായി വരുമ്പോള്‍ ആ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകര്‍ക്ക് നിശ്ശബ്ദരായി ഇരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാവും?
- കോളജിലെ വിദ്യാര്‍ഥി നേതാക്കന്‍മാര്‍ ക്ലാസ്സില്‍ ഒരിക്കല്‍ പോലും വന്നില്ലെങ്കിലും അവര്‍ക്ക് പൂര്‍ണമായ ഹാജറും കൂടിയ ഇന്റേണല്‍ മാര്‍ക്കും നല്‍കുവാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാകുന്നത് എന്തുകൊണ്ടാവും?
- ഈ കുട്ടികളെ കൃത്യമായി മുന്നോട്ടു നയിക്കേണ്ട അധ്യാപകര്‍ക്ക് ഇവിടെ എന്താണ് സംഭവിക്കുന്നത്? അതിന് അവരെ തടസ്സപ്പെടുത്തുന്നത് എന്തായിരിക്കും? തല്‍ക്കാലിക ലാഭങ്ങള്‍ മാത്രമായിരിക്കുമോ ഈ അധ്യാപകരെ നിശബ്ദരാക്കുന്നുണ്ടാവുക?
ഞാന്‍ പറഞ്ഞില്ലെ സംശയം ചോദിച്ചെന്നെ ഉള്ളൂ. കൊല്ലരുത്!