കടിച്ച് പിടിച്ച് ആറ് കൊല്ലം നിന്നു… ഒരു കൊല്ലം നിശബ്ദനായിട്ടും നിന്നു! പതുക്കെ അങ്ങ് മാറി, എനിക്ക് സിനിമ ചെയ്തേ പറ്റൂ; തുറന്നടിച്ച് രാജസേനൻ

സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനുമൊപ്പം സിനിമാരംഗത്ത് നിന്നുള്ള ബിജെപിയുടെ സജീവമുഖമായിരുന്നു രാജസേനന്‍. ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാൽ അടുത്തിടെയാണ് രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേരുന്നതായി വ്യക്തമാക്കിയത്.

ബിജെപിയില്‍ കടുത്ത അവഗണന നേരിടേണ്ടിവന്നതോടെയാണ് രാജിവച്ചതെന്നായിരുന്നു രാജസേനന്റെ പ്രതികരണം. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ സിപിഎമ്മാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ രാജിവെച്ചതിന്റെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രാജസേനന്‍.

മാര്‍കിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് കേറി പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തെത്താനൊന്നും പറ്റില്ലെന്നും അധികം രാഷ്ട്രീയം ഒന്നും പറയാന്‍ നില്‍ക്കണ്ട, കലാകാരനായി തങ്ങളോടൊപ്പം നിന്നാല്‍ മതിയെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്നപ്പോള്‍ അവിടുന്ന് കിട്ടിയ നിര്‍ദ്ദേശമെന്നും രാജസേനന്‍ പറയുന്നു.

‘കടിച്ച് പിടിച്ച് ആറ് കൊല്ലം നിന്നു. ഒരു കൊല്ലം നിശബ്ദനായിട്ടും നിന്നു. രക്ഷയില്ല, പതുക്കെ അങ്ങ് മാറി. എനിക്ക് സിനിമ ചെയ്തേ പറ്റൂ. എന്റെ ജീവിതം സിനിമയിലാണ്. പടലയോടെ കൊണ്ടുപോകുകയാണോയെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. ഞാന്‍ ആരെയും വിളിച്ച് വരുന്നോയെന്നൊന്നും ചോദിച്ചിട്ടില്ല. പക്ഷേ മാറ്റം അറിഞ്ഞപ്പോള്‍ പാര്‍ട്ടിക്കകത്തുള്ള പലരും ഞാനും കൂടി വന്നോട്ടെയെന്ന് ചോദിച്ചു.

അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞത്, മാര്‍കിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് കേറി പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തെത്താനൊന്നും പറ്റത്തില്ല. ഒരുപാട് നിയമങ്ങളൊക്കെയുള്ള പ്രസ്ഥാനമാണ്. അവിടെ ആദ്യം ഫില്‍ട്ടറിങ്ങൊക്കെയുണ്ട്. അത് ഓക്കെയായാല്‍ മാത്രമേ ആളുകളെ സ്വീകരിക്കുകയുള്ളൂ. രാജസേനന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അദ്ദേഹം അരുവിക്കര നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിട്ടുണ്ട്.

Noora T Noora T :