കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയാണ് നക്ഷത്രയുടെ ദാരുണ കൊലപാതകത്തിന്റെ വാര്‍ത്ത പുറത്ത് വന്നത്. ആറുവയസ്സുള്ള മകളെ അച്ഛന്‍ വെട്ടിക്കൊന്ന വിവരമറിഞ്ഞതോടെ പുന്നമൂട് ഗ്രാമം നടുങ്ങി. വാര്‍ത്ത കേട്ടവരെല്ലാം കനത്ത മഴ പോലും വകവയ്ക്കാതെയാണ് പുന്നമൂട് ജങ്ഷന് കിഴക്കുള്ള ആനക്കൂട്ടില്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വീട്ടില്‍ കളിച്ചുചിരിച്ച് നടന്നിരുന്ന ആറുവയസ്സുകാരിയുടെ ചോരയില്‍ കുളിച്ച ശരീരം കണ്ട് പലരും വാവിട്ട് കരയുകയായിരുന്നു. ഇപ്പോഴും ഈ സംഭവം നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ േകസിലെ പ്രതിയായ അച്ഛൻ ശ്രീമഹേഷിന് തക്ക ശിക്ഷ നല്‍കണമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ സ്വന്തം മകളുടെ ചിത്രങ്ങൾ വയ്ക്കണമെന്നും അതുകണ്ടു വേണം ഇനിയുള്ള കാലം അയാൾ ജീവിക്കാനെന്നും അഭിലാഷ് പറയുന്നു.
‘‘പെൺകുട്ടികൾക്ക് എന്നും അച്ഛന്മാരോട് ഇഷ്ടം കൂടുതലാണ് അവരുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ സഹിക്കാൻ പറ്റില്ല, ഉറപ്പിച്ചു പറയാൻ കാരണം എനിക്കും രണ്ട് പെൺകുട്ടികളാണ്. ഇന്ന് കേട്ട ഈ വാർത്ത വല്ലാതെ വേദനിപ്പിച്ചു അച്ഛൻ സർപ്രൈസ് തരാം എന്ന് പറഞ്ഞപ്പോൾ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛൻ കയ്യിൽ വെച്ച് തരാൻ പോകുന്ന സമ്മാനം ആയിരുന്നു. പിന്നിൽ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവൾക്കു ഒരിക്കലും ദേഷ്യം കാണില്ല കാരണം ആര് പറഞ്ഞാലും അവൾ വിശ്വസിക്കില്ല അച്ഛൻ അവളെ കൊന്നു എന്ന്. നക്ഷത്രയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു.
ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ ആ കുട്ടിയുടെ ചിത്രങ്ങൾ വയ്ക്കണം. അത് കണ്ടു വേണം ഇനിയുള്ള കാലം അയാൾ ജീവിക്കാൻ അതിലും വലിയ ശിക്ഷ കിട്ടാനില്ല.’’–അഭിലാഷ് പിള്ളയുടെ വാക്കുകൾ.
അതേസമയം, നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണം സംബന്ധിച്ചും ദുരൂഹത ഏറുകയാണ്. രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്ത വിദ്യയെ, ഭർത്താവ് ശ്രീമഹേഷ് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം ഉണ്ടെന്ന് വിദ്യയുടെ അച്ഛനും അമ്മയും ആരോപിച്ചിരുന്നു. ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച ശ്രീ മഹേഷിൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.
ബുധനാഴ്ച രാത്രി ഏഴരയോടെയാണു നക്ഷത്ര കൊല്ലപ്പെട്ടത്. നക്ഷത്രയുടെ നിലവിളി കേട്ടു സമീപത്ത് മകളുടെ വീട്ടിൽ താമസിക്കുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ (62) ഓടിയെത്തിയപ്പോൾ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. നിലവിളിച്ചു പുറത്തേക്കോടിയ സുനന്ദയെയും ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈക്കും തലയ്ക്കും വെട്ടേറ്റു. തന്റെ സുഖജീവിതത്തിനു മകൾ തടസ്സമാകുമെന്ന ചിന്തയിലാണു ശ്രീമഹേഷ് നക്ഷത്രയെ കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം.