മുഖത്തും പല്ലുകള്‍ക്കും പരിക്കേറ്റു, മഹേഷിന് ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയ; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ വേർപാട് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ബിനു അടിമാലി, ഉല്ലാസ് അരൂര്‍ എന്നിവര്‍ക്കൊപ്പമാണ് പരിപാടി കഴിഞ്ഞ് മഹേഷും സുധിയും മടങ്ങിയത്. കാറിന്റെ മുന്‍സീറ്റിലിരുന്ന കൊല്ലം സുധിയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. സുധിയെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉല്ലാസ് ആയിരുന്നു കാറോടിച്ചിരുന്നത്.
ഇന്നലെയായിരുന്നു കൊല്ലം സുധിയുടെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞത്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന് ഇന്ന് അടിയന്തര ശസ്ത്രക്രിയ. ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുന്നത്. അപകടത്തില്‍ മുഖത്തും പല്ലുകള്‍ക്കും ആണ് മഹേഷിന് പരിക്കേറ്റത്. നിലവില്‍ കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് മഹേഷ്.

എല്ലാവരുടെയും പ്രാര്‍ത്ഥന മഹേഷിനോടൊപ്പം ഉണ്ടാകണം എന്ന് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. മുഖത്ത് പരിക്കേറ്റ മഹേഷിന്റെ പല്ലുകള്‍ പൊട്ടിയിട്ടുണ്ട്. അടുത്ത കാലത്ത് മലയാള മിമിക്രി രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഹേഷ് കുഞ്ഞുമോന്‍. ശബ്ദാനുകരണത്തിലെ കൃത്യതയാണ് മഹേഷ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. പിണറായി വിജയന്‍, നരേന്ദ്ര മോദി എന്നിവരുടെ ശബ്ദത്തില്‍ മഹേഷ് പാടിയ പാട്ട് വൈറലായിരുന്നു.

വിനീത് ശ്രീനിവാസന്‍, ബാബുരാജ്, പാലാ സജി, വിജയ് സേതുപതി തുടങ്ങി നിരവധി പേരുടെ ശബ്ദം മഹേഷ് അനുകരിക്കാറുണ്ട്. ‘വിക്രം’ സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും മഹേഷ് ഞെട്ടിച്ചിരുന്നു.

കൊല്ലം സുധിക്കൊപ്പം വടകരയിലെ പരിപാടിയില്‍ മഹേഷും പങ്കെടുത്തിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂര്‍ എന്നിവര്‍ക്കൊപ്പമാണ് പരിപാടി കഴിഞ്ഞ് മഹേഷും സുധിയും മടങ്ങിയത്. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലിയും ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്. ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഉല്ലാസ് അരൂരിന്റെ എല്ലിന് പൊട്ടലുണ്ട്. അതേസമയം ബിനു അടിമാലി അപകടനില തരണം ചെയ്തിട്ടുണ്ട് എന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Noora T Noora T :