വികൃതമായ മുഖം തുറന്ന് കാണിക്കുന്ന സിനിമ! കേരളാസ്റ്റോറിയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി

കേരളാസ്റ്റോറി സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ്‌. കേരള സ്റ്റോറി ബം​ഗാളിൽ പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചതിന് പിന്നാലെയാണ് ഉത്തർപ്രദേശ് സർക്കാർ നികുതി ഒഴിവാക്കിയത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മന്ത്രിമാരും പ്രത്യേക സ്ക്രീനിങ് നടത്തി സിനിമ കാണും. വെള്ളിയാഴ്ച ലഖ്നൗവിലായിരിക്കും പ്രദർശനം. നേരത്തെ മധ്യപ്രദേശ് സർക്കാറും നികുതി ഒഴിവാക്കിയിരുന്നു.

ലൗ ജിഹാദ്, മതപരിവർത്തനം, തീവ്രവാദം എന്നിവയുടെ ഗൂഢാലോചനകളും വികൃതമായ മുഖവും തുറന്നുകാണിക്കുന്നസിനിമയാണ് കേരള സ്റ്റോറിയെന്നും ബിജെപി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

റിലീസിന് പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിദ്വേഷ ചിത്രത്തിന് പിന്തുണയുമായി യുപി മുഖ്യമന്ത്രിയും രംഗത്തെത്തിയത്.

സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതു മുതൽ പ്രതിഷേധം ഉയർന്നിരുന്നു. .കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം ചെയ്ത് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ദ കേരള സ്റ്റോറിയുടെ ഇതിവൃത്തം.

തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസിലേക്ക് ഇത്തരത്തിൽ 32,000 പെൺകുട്ടികളെ കടത്തി കൊണ്ടുപോയിട്ടുണ്ട് എന്നാണ് സിനിമയുടെ ട്രയിലർ അവകാശപ്പെട്ടിരുന്നത്. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കിയിരുന്നു.

Noora T Noora T :