ദ കേരള സ്റ്റോറി സിനിമാ പ്രദർശനത്തിന് വിലക്കില്ല. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹർജിക്കാരുടെ ആവശ്യം തളളി
ജസ്റ്റിസ് എന്‍ നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശികളായ അഡ്വ. വി ആര്‍ അനൂപ്, തമന്ന സുല്‍ത്താന, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിജിന്‍ സ്റ്റാന്‍ലി എന്നിവരാണു കഴിഞ്ഞ ദിവസം ഹര്‍ജികള്‍ നല്‍കിയത്.
‘ദി കേരള സ്റ്റോറി’ മതേതര സ്വഭാവമുള്ള കേരളം സ്വീകരിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു . ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. സാങ്കല്‍പ്പിക ചിത്രമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഹൈക്കോടതി പരിശോധിച്ച് വരികയാണ്.’ദി കേരള സ്റ്റോറി’ ഒരു ചരിത്ര സിനിമയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ആദ്യമായി ടീസര്‍ പുറത്തിറങ്ങിയത് നവംബറിലാണ്. എന്നിട്ടും ആരോപണങ്ങള്‍ ഇപ്പോഴല്ലേ ഉയരുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഇസ്ലാം മതത്തിനെക്കുറിച്ച് സിനിമയില്‍ പരാമര്‍ശം ഇല്ലല്ലോയെന്ന് ചോദിച്ച കോടതി ഐഎസിനെതിരെയല്ലേ പരാമര്‍ശം എന്നും സൂചിപ്പിച്ചു. ഐഎസിനെതിരെ എത്രയോ സിനിമകള്‍ ഇതിനകം വന്നിട്ടുണ്ട്. ഈ സിനിമ എങ്ങനെ വിഭാഗീയത സൃഷ്ടിക്കുന്നതാവുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.