മമ്മൂട്ടിയും മോഹൻലാലും എത്തിയില്ല; രാഷ്ട്രീയക്കാർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട് ചടങ്ങ് അവസാനിപ്പിച്ചു….. സിനിമാ ലോകം മാമുക്കോയ്ക്ക് വേണ്ട വിധത്തിൽ അന്ത്യോപചാരം അർപ്പിച്ചോ?

അവിസ്മരണീയമായ കഥാപാത്രങ്ങൾ ബാക്കിയാക്കി മലയാളസിനിമയിലെ കോഴിക്കോടിന്റെ മുഖം മാമുക്കോയ യാത്രയായി. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ നടന്നത്. ഒൻപത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു. ശേഷം അരക്കിണർ മുജാഹിദ് പള്ളിയിലും തുടർന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യത്ത് നമസ്‌കാരം.

താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. നടൻ ജോജു ജോർജ്, ഇർഷാദ്, നിർമ്മാതാവ് ആര്യാടൻ ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. വലിയൊരു താരനിരയൊന്നും കബറടക്കത്തിന് ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. ജാപ്പാനിലുള്ള മോഹൻലാൽ തന്റെ വേദന പ്രസ്താവനയിൽ ഒതുക്കി. അമ്മയുടെ മരണ ദുഃഖത്തിൽ ആയതിനാൽ മമ്മൂട്ടിയും വന്നില്ല. കോഴിക്കോട് പ്രതീക്ഷിച്ച തരത്തിലെ താരങ്ങളുടെ ഒഴുക്കൊന്നും മാമ്മൂകോയയെ കാണാനെത്തിയില്ലെന്നതാണ് വസ്തുത. മാമുക്കോയയോട് ഈ അവഗണ കാണിച്ചതെന്തിന് എന്ന ചോദ്യം ബാക്കിയാവുകയാണ്. ഇന്നസെന്റിനെ അവസാനമായി കാണാൻ എത്തിയ പല താരങ്ങളും മാമുക്കോയയെ കാണാൻ എത്തിയിരുന്നില്ല.

നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു മാമുക്കോയയെന്നാണ് മോഹൻലാൽ അനുസ്മരിച്ചത് . ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓളവും തീരവും’ വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ തനിക്ക് ഭാഗ്യമുണ്ടായതെന്നും മോഹൻലാൽ അനുശോചന കുറിപ്പിൽ പറയുന്നു. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും.’ മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മോഹൻലാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. സിനിമാ പ്രവർത്തകർക്കു പുറമേ കോഴിക്കോട്ടെ സാധാരണക്കാരാണ് മാമുക്കോയയെ ഒരു നോക്ക് കാണാനായി കൂടുതലും എത്തിയത്.

ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗൺഹാളിലേക്ക് നടന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. മന്ത്രി അഹമ്മദ് ദേവർ കോവിൽ, മുന്മന്ത്രി കെ ടി ജലീൽ അടക്കം നിരവധി പ്രമുഖർ ചിരിയുടെ സുൽത്താന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

1946-ൽ കോഴിക്കോട് കല്ലായിക്കടുത്ത് ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചായിഷയുടെയും മകനായാണ് ജനനം. എം.എം. ഹൈസ്കൂളിൽനിന്ന് ഇ.എസ്.എൽ.സി. പാസായശേഷം കല്ലായിയിൽ മരം അളക്കൽ ജോലിചെയ്തു. കോഴിക്കോട്ടെ നാടക അരങ്ങുകളാണ് മാമുക്കോയയിലെ നടനെ രൂപപ്പെടുത്തിയത്. 1977-ൽ നിലമ്പൂർ ബാലൻ സംവിധാനംചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അഞ്ഞൂറോളം സിനിമകളിൽ വേഷമിട്ട മാമുക്കോയ 2004-ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും (പെരുമഴക്കാലം) 2008-ൽ ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും (ഇന്നത്തെ ചിന്താവിഷയം) നേടി. കലാരത്നം പുരസ്കാരം, കല അബുദാബി പുരസ്കാരം, നെല്ലിക്കോട് ഭാസ്കരൻ പുരസ്കാരം, കെ.പി. ഉമ്മർ പുരസ്കാരം തുടങ്ങിയവയും ലഭിച്ചു. കോഴിക്കോട് കേന്ദ്രമായുള്ള യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി പ്രസിഡന്റാണ്.

Noora T Noora T :