മാധ്യമ പ്രവര്‍ത്തകരുടെ ഒരു ചെറിയ തെറ്റ്.. ഒരു വലിയ ശരിയിലേക്ക് വിരല്‍ ചൂണ്ടുന്നു..ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ; ഹരീഷ് പേരടി

ഓസ്‌കർ വേദിയിൽ ആർആർആറിലെ നാട്ടു നാട്ടു ഗാനത്തിന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമുള്ള കീരവാണിയുടെ മറുപടി പ്രസംഗമാണ് ഇപ്പോൾ പ്രധാന ചർച്ച വിഷയം. കാർപെന്റേഴ്സിനെ കേട്ടാണ് താൻ വളർന്നതെന്നും ഇപ്പോൾ ഓസ്‌കറിനൊപ്പം ഈ വേദിയിൽ നിൽക്കുന്നുവെന്നുമാണ് കീരവാണി പറഞ്ഞത്

ചില മലയാള മാദ്ധ്യമങ്ങളാകട്ടെ കീരവാണിയുടെ പ്രസംഗത്തിന്റെ തർജ്ജമ ചെയ്തത് ‘ആശാരിമാരെ കേട്ടാണ് താൻ വളർന്നത്, മരത്തിൽ കൊത്തുപണികൾ നടത്തുന്നവരുടെ തട്ടും മുട്ടും കേട്ട് അതിൽ താളം പിടിച്ചിരുന്നു’- എന്നിങ്ങനെയായിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ട്രോളുകൾക്കും കാരണമായി.

ഇപ്പോള്‍ ആ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

”Carpenters നെ ആശാരിമാര്‍ എന്ന് വിളിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല..സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവര്‍ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചന്‍മാര്‍..Carpenters എന്ന സംഗീത ബാന്‍ഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോള്‍ അതായിരിക്കാം..എനിക്കറിയില്ല…

എന്തായാലും മലയാളത്തിലെ ഒരു പുതിയ സംഗീത കൂട്ടായമക്ക് ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ പറ്റുന്ന ഒരു പേരാണ് ‘ആശാരിമാര്‍’അല്ലെങ്കില്‍ ‘പെരുന്തച്ചന്‍മാര്‍”..എന്റെ അഭിപ്രായത്തില്‍ കീരവാണിയും, A.R.റഹ്‌മാനും, അമിതാബച്ചനും, രജനികാന്തും, കമലഹാസനും, മമ്മുട്ടിയും, മോഹന്‍ലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്..

അളവും തൂക്കവും അറിയുന്ന നിര്‍മ്മാണത്തിന്റെ സൗന്ദര്യ ശാസത്രമറിയുന്ന പെരുന്തച്ചന്‍മാര്‍…മാദ്ധ്യമ പ്രവര്‍ത്തകരുടെ ഒരു ചെറിയ തെറ്റ്..ഒരു വലിയ ശരിയിലേക്ക് വിരല്‍ ചൂണ്ടുന്നു..ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ”

Noora T Noora T :