നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക നീക്കമാണ് കഴിഞ്ഞ ദിവസം അതിജീവിത നടത്തിയത്. കേസിലെ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹർജി നല്‍കിയിരിക്കുകയാണ്. ദിലീപിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിത ഉന്നയിച്ചിരിക്കുന്നത്.
ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു എന്ന് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹർജിയിലും അതിജീവീത ആവർത്തിച്ചിട്ടുണ്ട്. ഇതു കൂടാതെ വിചാരണ വേളയിലും തെളിവുകള്‍ സൂക്ഷിക്കുന്നതിലുമടക്കമുശള്ള നിരവധി കാര്യങ്ങളില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയെന്നും അതിജീവിത ആരോപിക്കുന്നുണ്ട്. ഇതേ ആവശ്യവുമായി അതിജീവിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു
അതേസമയം ഈ ആവശ്യം ഉന്നയിക്കാന്‍ കഴിയുന്ന അവസാനത്തെ ഇടമാണ് സുപ്രീംകോടതി എന്നതിനാല്‍ തന്നെ അതിജീവിത ഇക്കാര്യത്തില്‍ വലിയ ആശങ്കയിലാണ് കഴിയുന്നതെന്നാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നത്. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അവർ.
അവരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു
2020 ല്‍ ആദ്യമായി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ഇത്രയധികം തെളിവുകളൊന്നും ജഡ്ജിക്കെതിരായി അന്ന് ഉണ്ടായിരുന്നില്ല. ആ കുട്ടിക്ക് കോടതിയില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളിലൂടെയായിരുന്നു ഈ ജഡ്ജി പറ്റില്ലെന്ന് അന്ന് നടി പറഞ്ഞിരുന്നത്. അന്ന് ആ ആവശ്യം കോടതികള്‍ തള്ളുകയാണുണ്ടായതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
എന്നാല്‍ നിലവില്‍ നല്‍കിയിരിക്കുന്ന ഹർജി എന്ന് പറയുന്നത് വളരെ ശക്തമായ തെളിവുകളോട് കൂടിയിട്ടുള്ളതാണ്. അവളുടെ അനുഭവത്തിന് പുറമെ ഗുരുതരമായ ഒരുപാണ് പ്രശ്നങ്ങളുണ്ട്. അതൊക്കെ നമ്മള്‍ കണ്ടതും കേട്ടതുമാണ്. ഇതിനൊക്കെ ആരാണ് മറുപടി പറയുക. ആരെങ്കിലും ഒക്കെ ഇതിനൊക്കെ മറുപടി പറഞ്ഞല്ലേക്ക് പറ്റൂ. ഏറ്റവും പ്രധാനപ്പെട്ട തെളിവിന്റെ കാര്യത്തില്‍ പോലും സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ല.
രാത്രി സമയത്ത് മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നു എന്നുള്ളത് ഒരു സത്യമല്ലേ, മറ്റൊരു ഫോണിലേക്ക് ഇത് ആക്സസ് ചെയ്തിരിക്കുന്നു എന്നുള്ളത് സത്യമല്ലേ. അന്വേഷിക്കൂ എന്ന് പറയാതെ ഇക്കാര്യം കണ്ടെത്താന്‍ കോടതി ഉത്തരവ് ഇറക്കുകയല്ലേ വേണ്ടത്. കോടതി പാലിക്കേണ്ട ഒന്നും തന്നെ പാലിക്കപ്പെടാത്ത ഘട്ടത്തിലാണല്ലോ ഈ അവിശ്വാസം അതിജീവിതയ്ക്ക് വർധിച്ച് വന്നത്.
കോടതിയുടെ മുമ്പാകെ നില്‍ക്കുന്ന പ്രതിയാകട്ടെ വാദിയാകട്ടെ അവർക്ക് വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നുള്ളത് കോടതിയുടെ ഉത്തരവാദിത്തം അല്ലേ, അത് കോടതിയുടെ കടമയല്ലേ. വിചാരണ കോടതിയുടെ ഭാഗത്ത് നിന്നും നിരവധി വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്നുപോലും നടിയുടെ ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പരാമർശിക്കപ്പെട്ടിട്ടില്ലെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.
തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറയുന്നതിനേക്കാള്‍ ഗുരുതരമായ ഒരു പ്രശ്നമാണ് കോടതി രേഖകള്‍ പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെടുത്തത്. അതിനെക്കുറിച്ച് എവിടേയും കോടതികള്‍ പറയുന്നില്ല. എങ്ങനെയാണ് അത് ദിലീപിന്റെ ഫോണിലേക്ക് എത്തി. വളരെ ശക്തമായി കോടതി തന്നെ ഇക്കാര്യത്തില്‍ ഇടപെടേണ്ടതല്ലെ. അതിനെക്കുറിച്ചൊന്നും ആരും ഒന്നും പറയുന്നില്ല.
ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ ഇത്രയധികം ആളുകളെ സ്വാധീനിക്കാനുള്ള ശ്രമം എന്തിനാണ്. അങ്ങനെയുള്ള ശ്രമങ്ങള്‍ നടന്നുവെന്നാണ് ഈ തെളിവുകള്‍ കാണിക്കുന്നത്. നടന്ന സംഭവം ദിലീപിന്റെ നേതൃത്വത്തില്‍ അതേവഴിയിലൂടെ റീക്രിയേറ്റ് ചെയ്യുന്നു, തുടരന്വേഷണം ആവശ്യം ഇല്ലെന്ന് പറയുന്നു. കുറ്റം ചെയ്തില്ലെങ്കില്‍ പിന്നെ ഇതൊക്കെ എന്തിനാണ്. ഈ ജഡ്ജ് ഉള്ളപ്പോള്‍ തന്നെ വിധി പറയണമെന്ന് പ്രതിവാശിപിടിക്കുന്നത് പോലെ തന്നെ അത് വേണ്ടന്ന് പറയാന്‍ അതിജീവിതയ്ക്കും സാധിക്കുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു.