കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് നടന്‍ ദിലീപ്. വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. അതിജീവിതയ്ക്കും തന്റെ മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പുതിയ ഹര്‍ജിയിലുള്ളത്. കേസ് അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ ദിലീപ് പുതിയ ഹർജി നൽകിയത് അന്വേഷണ സംഘത്തേയും അതിജീവിതയേയും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്.
സുപ്രീം കോടതിയെ സമീപിച്ച് ദിലീപ് പറഞ്ഞ നിർണായകമായ ചില കാര്യങ്ങൾ കേരളത്തിന്റെ പൊതുമനസാക്ഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണെന്നാണ് അഡക്കറ്റ് അനില ജയൻ പറയുന്നത്. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അഭിഭാഷക ഇക്കാര്യം പറയുന്നത്
കുറിപ്പ് ഇങ്ങനെയാണ്
- ഒരു പീഡനക്കേസിന്റെ അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണം എന്ന കേന്ദ്രസർക്കാർ നിർദ്ദേശമുള്ള രാജ്യമാണ് നമ്മുടേത്. ആ നാട്ടിലാണ് ആറു വർഷമായി എങ്ങുമെത്താതെ നടിയെ ആക്രമിച്ച കേസ് ഇഴഞ്ഞുനീങ്ങുന്നത്. 29.11.2019ൽ ആറു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശമുണ്ടായിട്ടും ഈ കേസിന്റെ അന്വേഷണം പിന്നെയും ഇഴച്ചുകൊണ്ടുപോയത് 2 വർഷവും 8 മാസവുമാണ്.
- അന്വേഷിക്കാൻ സമയം കിട്ടാതിരുന്നാൽ സത്യം അറിയാൻ കഴിയുമോ എന്ന് സംശയിക്കുന്നവരുണ്ടെങ്കിൽ ഒരു കാര്യം മനസിലാക്കുക നാല് തവണയാണ് അന്വേഷണം പൂർത്തിയാക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നൽകിയത്
- അന്വേഷണം പൂർത്തിയാക്കാനുള്ള ദിവസത്തിന്റെ തലേന്ന് മറ്റൊരു ഹർജിയുമായി കേസ് വൈകിപ്പിക്കാൻ അതിജീവിത തന്നെ രംഗത്തെത്തി. കോടതിക്ക് മാത്രമറിയാവുന്ന കാര്യങ്ങൾ വെച്ച് ഹർജി കൊടുക്കാൻ ഈ വിവരങ്ങൾ അവർക്ക് ആരാണ് ചോർത്തി നൽകുന്നത്? അല്ലെങ്കിൽ തന്നെ അന്വേഷണം പൂർത്തിയാക്കുന്നതിന്റെ തലേന്ന് അങ്ങനെയൊരു ഹർജി നൽകി വീണ്ടും കേസ് വൈകിപ്പിക്കാൻ ഇവർ ശ്രമിക്കുന്നത് എന്തിനാണ്?
- ഈ കേസിന്റെ ആദ്യ ഘട്ടം മുതൽ അന്നത്തെ DGP യായ സെൻകുമാർ പറയുന്നുണ്ട് അന്വേഷണ ഉദ്യോഗസ്ഥ സത്യസന്ധമായല്ല പ്രവർത്തിച്ചതെന്ന്! അത് വ്യക്തമാക്കുന്ന ഗൂഡലോചനയാണ് പിന്നീട് കണ്ടത്. ദിലീപിന്റെ മുൻഭാര്യക്കുള്ള വ്യക്തി വൈരാഗ്യവും അവർക്ക് അന്വേഷണസംഘതലവയോടുള്ള അടുപ്പവും ഈ കേസിലെ നിർണ്ണായക ഗൂഡലോചനയാണ്.
- ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആക്രമിക്കപ്പെട്ടുഎന്ന് പറയുന്ന ദൃശ്യങ്ങളിൽ നടി പറയുന്നതും കോടതിയിൽ പ്രോസീക്യൂഷൻ പറയുന്നതും രണ്ട് കാര്യങ്ങളാണ് എന്നുള്ളതാണ്. ബാക്കി വായിക്കുന്നവരുടെ യുക്തിക്കു വിടുന്നു
ദിലീപിന്റെ ഹർജിയിൽ സുപ്രീം കോടതി എന്ത് നിലപാടെടുക്കുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ കൂടുതൽ സമയം അന്വേഷണത്തിന് അനുവദിക്കരുതെന്ന് കാണിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ആറ് മാസം കൂടി നീട്ടി നൽകുകയാണ് കോടതി ചെയ്തത്. ദിലീപിന്റെ അഭിഭാഷകർക്കെതിരേയും മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും അന്വേഷണം തുറന്നിട്ട് കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. അതുകൊണ്ട് തന്നെ തുടന്വേഷണത്തിന് കൂടുതൽ സമയം പ്രോസിക്യൂഷൻ തേടിയാൽ സുപ്രീം കോടതിക്ക് അത് തടയാൻ സാധിക്കില്ല.
നേരത്തേ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഖാൻവിൽക്കർ കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. പുതിയ ബെഞ്ചാകും കേസ് ഇനി പരിഗണിക്കുക. ഹർജി കോടതി തള്ളിയാൽ സിബിഐ അന്വേഷണമാകും ദിലീപ് ഉന്നയിക്കുന്ന അടുത്ത ആവശ്യം.