അര്‍ദ്ധരാത്രിയില്‍ ആ സംവിധായകൻ വീട്ടിലേക്ക്; ഭക്ഷണം വേണമെന്ന ആ സംവിധായകനെ കുറിച്ച് നെടുമുടി വേണു പറയുന്നു

ജോണ്‍ എബ്രഹാം എന്ന മഹാനായ ചലച്ചിത്ര സംവിധായകന്റെ ഓർമ്മ പങ്കുവെച്ച് നടന്‍ നെടുമുടി വേണു. മാതൃഭൂമിയുടെ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

“ഒരു അര്‍ദ്ധരാത്രിയില്‍ എനിക്ക് മുന്നില്‍ ജോണ്‍ അവതരിക്കുന്നു. പണിക്കേഴ്സ്‌ ലൈനിലെ വാടക വീട്ടില്‍ ഞങ്ങള്‍ താമസിക്കുമ്പോഴായിരുന്നു സംഭവം. വാതിലിന് തുടരെതുടരെ ആരോ മുട്ടുന്നു. ഈ പാതിരാത്രിയില്‍ ആരാണെന്ന് വിചാരിച്ചു വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ജോണ്‍.

വീട്ടിലേക്കുള്ള ദുര്‍ഘടമായ ആ വഴി ജോണ്‍ എങ്ങനെ കണ്ടുപിടിച്ചെന്നറിയില്ല. വന്നപാടെ പറഞ്ഞു. എനിക്ക് വല്ലാതെ വിശക്കുന്നു. ഭക്ഷണം വേണം. ഞങ്ങള്‍ക്ക് ഇവിടെ പാചകമൊന്നുമില്ല പുറത്തു നിന്നാണ് കഴിക്കുന്നതെന്നു പറഞ്ഞു. എന്നാല്‍ അടുത്ത വീട്ടുകാരെ വിളിക്കൂ എന്നായി ജോണ്‍.

അവരെ ഞങ്ങള്‍ക്ക് പരിചയമില്ലെന്ന് ഞാന്‍ മടിച്ചുമടിച്ചു പറഞ്ഞു. ഭക്ഷണം ചോദിക്കാന്‍ പരിചയത്തിന്റെ ആവശ്യമില്ല. നിങ്ങള്‍ക്ക് ചോദിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ പോയി ചോദിക്കാം എന്ന് പറഞ്ഞു ജോണ്‍ പുറത്തേക്ക് പോകാന്‍ തുടങ്ങി. ഞാന്‍ ഒരു വിധത്തില്‍ ജോണിനെ മയപ്പെടുത്തി അകത്തേക്ക് കയറ്റി”. നെടുമുടി വേണു പറയുന്നു.

Noora T Noora T :