കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപും സംഘവും വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനായത് ബി ജെ പി സംസ്ഥാന നേതാവ് അഡ്വ. ഉല്ലാസ് ബാബു ആണെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന്റിപ്പോർട്ടർ ടിവിയാണ് റിപ്പോർട്ട് ചെയ്തത്. ബി ജെ പി മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സംസ്ഥാന സമിതി അംഗവും നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു അഡ്വ. ഉല്ലാസ് ബാബു.
കേസുമായി ബന്ധപ്പെട്ട് ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചിരിക്കുകയാണ്. കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണിൽ നിന്ന് ഉല്ലാസ് ബാബുവിന്‍റെ ഓഡിയോ മെസേജ് കിട്ടിയിരുന്നു.
ദിലീപ് ഡിലീറ്റ് ചെയ്ത ഈ ഓഡിയോ മെസേജ് ഫോറൻസിക് പരിശോധനയിലൂടെയാണ് വീണ്ടെടുത്തത്. തേടിയവളളി കാലിൽ ചുറ്റി എന്നാണ് ഉല്ലാസ് ബാബു സംസാരിക്കുന്നത്. വിചാരണക്കോടതിയെക്കുറിച്ചും മറ്റും ഓഡിയോ സന്ദേശത്തിലുണ്ട്.
ഉല്ലാസ് ബാബു ദിലീപിനയച്ച ഓഡിയോ മെസേജ് ആണ് ഇത്. ദിലീപ് ഈ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഫോണിന്‍റെ ഗാലറിയില്‍ നിന്ന് ഈ സന്ദേശം കണ്ടെടുക്കുകയും അന്വേണസംഘം ഇത് വീണ്ടെടുക്കുകയുമായിരുന്നു. തേടിയ വള്ളി കാലില്‍ ചുറ്റി ചേട്ടാ എന്ന് പറഞ്ഞാണ് മെസേജ് തുടങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയെക്കുറിച്ചാണ് പിന്നീട് പരാമര്‍ശങ്ങളുള്ളത്. വിചാരണക്കോടതി ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റുമാണ് പറയുന്നത്. ഇത് ആരുടെ ഓഡിയോ സന്ദേശമാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. സമാനപ്രശ്നങ്ങളിലുള്ള വേറെ ചില ഓഡിയോകളും ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു. അതിലൊന്നില്‍ ഒരു സ്വാമിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഈ സ്വാമി ആരാണെന്ന് അന്വേഷണസംഘം തിരിച്ചറിയുകയും അയാളെ തൃശ്ശൂരില്‍ പോയി കാണുകയും ചെയ്തു. സ്വാമിയില്‍ നിന്നാണ് ഉല്ലാസ് ബാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്.
തൃശൂര്‍ വലപ്പാടുള്ള ദിനേശന്‍ സ്വാമിയുടെയും ദിലീപിന്റേയും പൊതു സുഹൃത്താണ് ഉല്ലാസ് ബാബു എന്നാണ് വിവരം. ഉല്ലാസ് ബാബുവുമായുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ തന്നോട് ദിലീപ് ആവശ്യപ്പെട്ടിരുന്നു എന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. സായ് ശങ്കര്‍ നശിപ്പിച്ച ഓഡിയോ ഫയലുകള്‍ അന്വേഷണ സംഘം റിട്രീവ് ചെയ്തിട്ടുണ്ട്.