റംസി വീട്ടിൽ വരാറുണ്ട്; ലൊക്കേഷനുകളിലേക്ക് കുഞ്ഞിനെ നോക്കാൻ ഒപ്പം കൂട്ടാറുണ്ട്; ലക്ഷ്മി പ്രമോദിന്റെ കുറ്റസമ്മതമോ? നടിയുടെ വെളിപ്പടുത്തലുകൾ

കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളാണ് പോലീസ് പുറത്തുവിടുന്നത്.പ്രതി ഹാരിഷ് മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഹാരിഷിന്റെ സഹോദരൻ, സഹോദരന്റെ ഭാര്യ തുടങ്ങിയവരെ കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. എല്ലാ സംഭവങ്ങളും അറിയാമെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. ജീവനൊടുക്കിയ യുവതി വീട്ടിൽ വരാറുണ്ടെന്നും യുവതിയെ ലൊക്കേഷനുകളിലേക്ക് ഒപ്പം കൂട്ടിയിരുന്നതായും സഹോദരന്റെ ഭാര്യയായ സീരിയൽ നടിയും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സീരിയൽ നടിയുടെ കുഞ്ഞിനെ നോക്കാനും യുവതിയെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ കുടുംബാംഗങ്ങൾ അടക്കമുള്ളവരെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് കൊട്ടിയം സി.ഐ. ദിലീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്..

അതേസമയം, വിവാഹം കഴിഞ്ഞതായ വ്യാജരേഖ തയ്യാറാക്കിയത് യുവതിയുടെ കുടുംബത്തിന്റെ അറിവോടെയാണെന്നാണ് പ്രതി ഹാരിഷ് പോലീസിന് നൽകിയ മൊഴി. തനിക്ക് വായ്പയെടുത്ത് പണം നൽകാൻ വേണ്ടി യുവതിയുടെ കുടുംബം തന്നെയാണ് ഈ രേഖകളുണ്ടാക്കിയതെന്നാണ് പ്രതിയുടെ വാദം. എന്നാൽ, ഈ മൊഴികളൊന്നും പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യങ്ങൾ വിശദമായ പരിശോധന വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ പ്രതികരണം.

നിശ്ചയിച്ച വിവാഹത്തിൽനിന്ന് ഹാരിഷ് പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി കൊട്ടിയത്തെ വീട്ടിൽ ജീവനൊടുക്കിയത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും എറണാകുളത്ത് കൊണ്ടുപോയി ഗർഭഛിദ്രം നടത്തുകയും ചെയ്തിരുന്നു. യുവതിയുടെ കുടുംബത്തിൽനിന്ന് പണവും സ്വർണവും കൈക്കലാക്കുകയും ചെയ്തു. ഇതിനുശേഷമാണ് യുവതിയുമായുള്ള വിവാഹത്തിൽനിന്ന് ഹാരിഷും കുടുംബവും പിന്മാറിയത്.

ഹാരിഷിന്റെ മാതാപിതാക്കൾ, സഹോദരൻ, സഹോദരഭാര്യ എന്നിവർക്ക് കേസുമായി ബന്ധമുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. ഇവരെ പ്രതിചേർത്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാഹത്തിനുമുൻപ് വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റി 15 പവനും അഞ്ചുലക്ഷം രൂപയും ഹാരിഷ് കൈക്കലാക്കിയിരുന്നു. യുവതിയെ ഹാരിഷിന്റെ സഹോദരഭാര്യ ഷൂട്ടിങ് നടക്കുന്നയിടങ്ങളിൽ ഉൾപ്പെടെ കൊണ്ടുപോയി ലൈംഗികചൂഷണത്തിന് വിധേയയാക്കി. വിവാഹം കഴിഞ്ഞതായി വ്യാജരേഖയുണ്ടാക്കി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്തിയതിനുപിന്നിൽ സഹോദരഭാര്യയാണെന്നും പ്രതികളെ സംരക്ഷിക്കാൻ ഉന്നതതലശ്രമം നടക്കുന്നുണ്ടെന്നും യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

Noora T Noora T :