ആ കുട്ടിയെ അടുത്ത് അറിയാം! അതിജീവിതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ, നിർണ്ണായക വെളിപ്പെടുത്തൽ

നടി ആക്രമണക്കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ചർച്ചകൾ കൊഴുക്കുകയാണ്. കേസിലെ അതിജീവിത ഇപ്പോള്‍ കണ്ണീരിന്റെ നടുക്കടലിലാണെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. വ്യക്തിപരമായി വളരെ അടുത്ത് അറിയാവുന്ന ഒരു കുട്ടിയാണ് ഈ കേസിലെ അതിജീവി. ഇപ്പോഴും പല ദിവസങ്ങളിലും സംസാരിക്കാറുണ്ട്. വലിയ ഇടർച്ചയോടെയാണ് ഇപ്പോള്‍ അവർ സംസാരിക്കാറുള്ളത്. തനിക്കുണ്ടായ ദാരുണമായ ഒരു അനുഭവത്തിന് നീതി കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു.

അങ്ങനെയാണ് അവർ കോടതിയിലേക്ക് പോയത്. എന്നാല്‍ കോടതിയില്‍ പോലും നീതികിട്ടില്ലെന്ന തോന്നല്‍ അവർക്കിപ്പോള്‍ ഉണ്ടായെങ്കില്‍ അത് വളരെ ദുഖകരമായ അവസ്ഥയാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. അതിജീവിതയുടെ കാര്യത്തിലല്ല, വേറെ ഏത് പെണ്‍കുട്ടിയുടെ കാര്യത്തിലാണെങ്കിലും പണം ഉള്ളവന് ഇവിടെ എന്തും നടത്താം, എന്ത് തെളിവുകളും നശിപ്പിക്കാം, ഏത് സാക്ഷികളേയും കൂറുമാറ്റാം എന്ന സ്ഥിതിയാണ് ഉള്ളതെന്നും ബെജു കൊട്ടാരക്കര പറയുന്നു.

കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോയപ്പോള്‍ മടുത്തിട്ട് അതിജീവിത സുപ്രീംകോടതി വരെ പോയി. കോടതി മാറണമെന്നായിരുന്നു അവരുടെ ആവശ്യം. ഒരു കത്തിലൂടെയായിരുന്നു നടി ഇക്കാര്യം ആവശ്യപ്പെട്ടത്. അതിന് ശേഷമാണ് അതിജീവനം എന്ന സംഘടന സുപ്രധാനമായ പല പരാമർശങ്ങളും അടങ്ങിയ ഒരു കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമാണെന്നതിനാല്‍ തന്നെ ഈ കത്തിന് നടപടി ഉണ്ടാവണമെന്നുമാണ് അവരുടെ ആവശ്യം. ഇതെല്ലാം കത്തുകളാണെങ്കില്‍ ഇന്നിതാ അതിജീവിത ഹൈക്കോടതിയിലേക്ക് പോവാന്‍ ഒരുങ്ങുകയാണ്. വിചാരണക്കോടതിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസേിലെ പെന്‍ഡ്രൈവിന്റെ ഹാഷ് വാല്യൂ മാറി. ഇത് സംബന്ധിച്ചുള്ള ഫോറന്‍സിക് ലാബിലെ റിപ്പോർട്ട് വരെ പുറത്ത് വന്നു. ആ റിപ്പോർട്ട് വരെ രണ്ട് വർഷത്തോളം തടഞ്ഞുവെച്ചു. അന്വേഷണ സംഘത്തിന് ഇപ്പോഴത് കിട്ടിയപ്പോഴാണ് അവര് പോലും സത്യം അറിയുന്നത്. അതുകൊണ്ട് തന്നെ ആ മെറ്റീരിയല്‍ എവിഡനന്‍സ് വീണ്ടും ഫോറന്‍സിക് ലാബിലേക്ക് അയച്ച് പരിശോധിപ്പിക്കുകയും റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രം മതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കല്‍ എന്നുള്ള ഹർജി അതീജീവിത കോടതിയില്‍ കൊടുക്കുമെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.

വിചാരണക്കോടതിക്ക് എതിരേയും പരാമർശങ്ങളുണ്ട്. വിചാരണക്കോടതിയില്‍ നിന്നും ചില രേഖകള്‍ പ്രതിയുടെ മൊബൈല്‍ ഫോണിലേക്ക് പോയതിനേക്കുറിച്ചുള്ള ചില ആക്ഷേപങ്ങളും തെളിയിക്കപ്പെട്ടിട്ടില്ല. അത് തെളിയിക്കപ്പെടണമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്വാതന്ത്രം വേണം. ഈ കാര്യങ്ങള്‍ തെളിയിച്ച് അതിന്റെയെല്ലാം റിപ്പോർട്ട് വന്നതിന് ശേഷം മാത്രം അന്വേഷണ റിപ്പോർട്ട് കോടതിക്ക് കൈമാറാവു എന്നാണ് അതിജീവിത പറയാന്‍ പോവുന്നത്.

അതോടൊപ്പം തന്നെ വിചാരണക്കോടതിയിലെ ഈ വാദഗതികളെയൊന്നും അതിജീവിത വിശ്വാസത്തിലെടുക്കുന്നില്ല. അതിനെക്കുറിച്ചും പരാമർശമുണ്ട്. അതിജീവിതയുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം ജഡ്ജിയെ മാറ്റണം എന്നുള്ളത് തന്നെയാണ്. നേരത്തെ ഈ അതിജീവിതയായിരുന്നു ഒരു സ്ത്രീതന്നെ ആവട്ടെ ജഡ്ജിയെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ വേളയില്‍ നടിക്ക് പൊട്ടിക്കരയേണ്ടി വന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു

അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകള്‍ ഇപ്പോള്‍ കൂട്ടിക്കെട്ടിയിരിക്കുകയാണ്. ആ കൂട്ടപ്പെട്ട കൈകള്‍ മേലാളന്‍മാരുടെ നിർദേശാനുസരണം പ്രവർത്തിക്കുന്നതെന്നാണ് വെളിയില്‍ വരുന്ന വാർത്തകള്‍. ഈ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരു തലവനുണ്ടായിരുന്നു. അദ്ദേഹത്തെ മാറ്റിയിട്ട് ഇപ്പോള്‍ ഒരു മാസത്തോളമാവുന്നു. അന്വേഷണം നല്ല രീതിയില്‍ പുരോഗമിച്ചു വരുമ്പോഴാണ് അദ്ദേഹത്ത മാറ്റിയതെന്നും സംവിധായകന്‍ അഭിപ്രായപ്പെടുന്നു.

Noora T Noora T :