നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ലോക്നാഥ് ബെഹ്റ ദിലീപിന്റെ ഫോണിലേക്ക് 50ലേറെ തവണ വിളിച്ചിട്ടുണ്ടെന്ന ആരോപണവുമായി ജനനീതി സംഘടന എത്തിയിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ എഡിജിപി സന്ധ്യക്കും മറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രത്യേക നിർദേശം ബെഹ്റ നൽകിയിരുവെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണക്ക് നൽകിയ പരാതിയിൽ സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്
ജനനീതിയെന്ന സംഘടന പുറത്ത് വിട്ട വിവരങ്ങള്‍ വാസ്തവ വിരുദ്ധമാണെങ്കില്‍ ഇതിന് പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന് അഡ്വ. അജകുമാർ. എന്നാല്‍ ഇവിടെ അത്തരമൊരു നീക്കത്തിന് തയ്യാറായി ആരും മുന്നോട്ട് വരുന്നില്ലെന്ന് മാത്രമല്ല, ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിച്ച് അറിയാന്‍ ബന്ധപ്പെട്ട അധികാരികളില്‍ ആർക്കും താല്‍പര്യവുമില്ലെന്നാണ് സത്യം.
അപ്പോള്‍ ഇവരെല്ലാവരും കൂടി ഏന്തൊക്കെയോ സമൂഹത്തില്‍ നിന്ന് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അഡ്വ.അജകുമാർ.
ഇവിടെ ഇത്തരമൊരു പരാതി അയച്ചിരിക്കുന്നത് രാജ്യത്തെ പരമോന്നത കോടതിയിലേക്കാണ്. കോടതിയില്‍ നിന്നും ആ പരാതിയില്‍ വേണ്ട രീതിയില്‍ ഒരു നടപടിയുണ്ടായതായി കണ്ടില്ല. ഇത്തരത്തിലുള്ള പരാതികള്‍ ഒതുക്കി തീർക്കേണ്ട പരാതികളാണെങ്കില്‍, ജൂഡീഷ്യല്‍ പ്രോസസിന്റെ ഭാഗമായി കേസുകളാവാത്ത പക്ഷം വേണ്ട രീതിയില്‍ അന്വേഷണം നടത്താന്‍ അധികാരികള്‍ ശ്രമിക്കാറില്ലെന്നാതാണ് നമ്മുടെ അനുഭവമെന്നും അഡ്വ.അജകുമാർ വ്യക്തമാക്കുന്നു.
ഈ വസ്തുതകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജി കോടതിയില്‍ കൊടുക്കുകയാണ് ജനനീതിയെന്ന സംഘടന ചെയ്യേണ്ടത്. ഇവർ കൊടുത്ത പരാതിയോട് അനുബന്ധിച്ച് എന്തെങ്കിലും നടപടികള്‍ സുപ്രീംകോടതി കൈ കൊണ്ടതായി ഇതുവരെ അറിയില്ല. കാലതാമസത്തിന് മതിയായ കാരണങ്ങളുണ്ടോയെന്നും അറിയില്ല. തന്റെ സ്വകാര്യത ദുരുപയോഗം ചെയ്തുവെന്ന് കാട്ടി അക്രമിക്കപ്പെട്ട നടി ഒരു പരാതി കൊടുത്ത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അന്വേഷണം നടത്തി ഒരു റിപ്പോർട്ട് വാങ്ങിച്ചുവെങ്കിലും അതിലും തുടർ നടപടിയൊന്നും ഉണ്ടായതായി അറിയിയില്ല. ഇതെല്ലാം കേസുകളായി മാറ്റാത്ത പക്ഷം ഇവയില്‍ നിന്നെല്ലാം സ്വമേധയാ നടപടികളുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കില്ല.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാംപ്രതിക്ക് ഈ കേസിലുള്ള ഇടപെടലുകളും അദ്ദേഹം പ്രതിയായി വരുന്നതും സംബന്ധിച്ച് വളരെ അധികം വേവലാതി ഈ പറയുന്ന ഉന്നതലങ്ങളിലുള്ള പലർക്കും ഉണ്ടായിട്ടുണ്ട്. എല്ലാ മേഖലകളിലുള്ള ഉന്നതർക്കും ആശങ്കയുണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഒരു കാര്യം കൂട്ടിച്ചേർക്കാം. 84-ാം ദിവസം ജസ്റ്റിസ് സുനില്‍ തോമസ് ചോദിക്കുന്നുണ്ട്, നിങ്ങള്‍ 90 ദിവസത്തിനകത്ത് ചാർജ് കൊടുക്കാന്‍ സാധ്യതയുണ്ടോ എന്ന് ചോദിക്കുന്നത്. അപ്പോള്‍ ഇല്ലെന്നാണ് പറയുന്നത്. അങ്ങനെയാണ് വളരെ കടുത്ത നിബന്ധനകളോടെ ജാമ്യം നല്‍കുന്നത്. ഇല്ലെങ്കില്‍ 90 ദിവസം കഴിഞ്ഞ് സ്വാഭാവിക ജാമ്യത്തിലേക്ക് പോകും
അതിന് മുമ്പ് നടന്നിട്ടുള്ള ചില കാര്യങ്ങള്‍കൊണ്ടാണ് ബാബുകുമാർ എന്ന വളരെ സത്യസന്ധനായ ഒരു അന്വേഷണ ഉദ്യോഗസ്ഥന് ചാർജ് കൊടുക്കേണ്ടി വന്നത്. അതായത് എട്ടാംപ്രതിയില്ലാതെ ചാർജ് കൊടുക്കേണ്ടി വന്നത്. ഇത് രണ്ടും കൂട്ടിവായിക്കുമ്പോള്‍ ഇതിന്റെ ഉന്നത തലങ്ങളിലെ കെട്ടുപിണയല്‍ നമുക്ക് മനസ്സിലാവും. പക്ഷെ ഈ ഏട്ടാം പ്രതിയെ രക്ഷിച്ചുകൊണ്ടുപോയി അയാള്‍ക്കെതിരേയുള്ള കേസ് ഗർഭത്തിലെ അലസിപ്പിക്കാന്‍ ശ്രമിച്ചത് ദൈവം സമ്മതിച്ചില്ലെന്നുള്ളതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.