നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൽ ഉയർന്നിരുന്നു. ദിലീപും ബെഹ്റയും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന നിരവധി തെളിവുകളും പുറത്ത് വന്നു. കേസുമായി ബന്ധപ്പെട്ട് ലോക്നാഥ് ബെഹ്റ ദിലീപിന്റെ ഫോണിലേക്ക് 50ലേറെ തവണ വിളിച്ചിട്ടുണ്ടെന്ന ആരോപണവുമായി ജനനീതി സംഘടനയും എത്തിയിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ എഡിജിപി സന്ധ്യക്കും മറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രത്യേക നിർദേശം ബെഹ്റ നൽകിയിരുവെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണക്ക് നൽകിയ പരാതിയിൽ സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്
ഡി ജി പിയുമായി ദിലീപിനുള്ള ഈ ബന്ധം വളരെ പ്രധാനപ്പെട്ട കാര്യമെന്നാണ് അഡ്വ. മിനി അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
16/4/2017 ല്‍ ദിലീപും മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയും ദിലീപിന്റെ പുതിയ ചിത്രമായ ഡിങ്കന്റെ പൂജയില്‍ പങ്കെടുത്തിരുന്നു. ഈ തിയതിയില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി ജി പി ഒരു നിർദേശം കൊടുത്തിട്ടുണ്ട്. അതേക്കുറിച്ച് അന്വേഷിക്കണം. അത് അനുസരിച്ചാണ് 17/4 ന് ആദ്യത്തെ ചാർജ് ഫയല്‍ ചെയ്യുന്നതെന്നും അഡ്വ. മിനി വ്യക്തമാക്കുന്നു.
തലേ ദിവസം മുന്‍ ഡി ജി പി ദിലീപുമായി ഡിങ്കന്റെ സെറ്റില്‍ വെച്ച് സംസാരിക്കുന്നു. ഡിങ്കന്റെ പൂജാ വേളയിലേക്ക് ഡി ജി പി എത്തിയത് നമുക്ക് പ്രശനമുള്ള കാര്യമല്ല. നമ്മുടെ വിഷയം എന്ന് പറയുന്നത് അതും ഈ കേസും തമ്മിലുള്ള ബന്ധമാണ്. ദിലീപുമായി ഡി ജി പി സംസാരിച്ചതിന്റെ പിറ്റേ ദിവസം ചാർജ് കൊടുക്കുന്നതിനും മുന്നോടിയായി കുറേസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി ഒരു കത്ത് വിഷ്ണു വഴി ദിലീപിന് കൊടുക്കാന്‍ വേണ്ടി കൊണ്ടുവരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഡി ജി പി ദിലീപുമായി കാണുന്നത്. ആ സമയത്ത് എ ഡി ജി പി ബി സന്ധ്യക്കായിരുന്നു അന്വേഷണത്തിന്റെ ഓവറോള്‍ ചുമതലുണ്ടായിരുന്നത്. എന്നാല്‍ അവർ അറിയാതെ മറ്റൊരു ഉദ്യോഗസ്ഥന്‍ വഴി 17/4 ന് ചാർജ് കൊടുക്കാന്‍ ബെഹ്റ നിർദേശിക്കുകയായിരുന്നുവെന്നും ടിബി മിനി അവകാശപ്പെടുന്നു.
കേസ് അന്വേഷണത്തില്‍ 60 ദിവസം തികയുന്ന ദിനമാണ്. അന്ന് 60 ദിവസത്തിനുള്ള കുറ്റചാർജ് കോടതിയില്‍ ഫയല്‍ ചെയ്യണം എന്നൊരു നിയമം ഇല്ല. അന്ന് 90 ദിവസം വരെ സമയമുണ്ട്. പിന്നീടാണ് 60 ദിവസം എന്നതിലേക്ക് നിയമം മാറിയത്. എന്നാല്‍ അന്വേഷണം ദിലീപിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന ഒരു ഊഹം കൊണ്ടായിരിക്കാം 17/4 ന് ചാർജ് കൊടുപ്പിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായത്
ഈ കാര്യം റിപ്പോർട്ടർ ചാനലിലൂടെ തന്നെ മുന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഈ വിഷയത്തില്‍ എന്തുകൊണ്ട് സർക്കാർ അന്വേഷിക്കുന്നില്ല. കേസില്‍ നിർണ്ണായകമായ തെളിവുകള്‍ കണ്ടെത്താന്‍ സഹായകരമാവുന്ന പരിശോധന വൈകിപ്പിച്ചെന്നാണ് ഡി ജി പിക്കെതിരായ പ്രധാന ആരോപണം. ഇതില്‍ നിന്ന് തന്നെ അദ്ദേഹം കേസില്‍ ഇടപെട്ടുവെന്ന കാര്യം വ്യക്തമാണ്.
ജയിലില്‍ വെച്ച് പള്‍സർ സുനി നാദിർഷ ഉള്‍പ്പടെയുള്ളവരെ വിളിക്കുന്നുണ്ട്. ഇക്കാര്യം ദിലീപിന് അയച്ച കത്തിലും പള്‍സർ സുനി പറയുന്നുണ്ട്. ‘നാദിർഷയെ വിളിച്ചിരുന്നു, കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു, അവിടുന്നും എനിക്ക് മറുപടിയൊന്നും വന്നില്ല’ എന്നാണ് പറയുന്നത്. അങ്ങനെയൊരു സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് ചാർജ് കൊടുക്കാനുള്ള നീക്കമുണ്ടായത്.
ഏതെങ്കിലും തരത്തില്‍ ഒരു ക്രൈം രജിസ്റ്റർ ചെയ്ത് ഈ വിഷയത്തില്‍ ഒരു അന്വേഷണം നടത്തേണ്ടതല്ല. ഇത് സംബന്ധിച്ച രേഖകളെല്ലാം നമ്മുടെ കയ്യിലുണ്ട്. അന്വേഷണം വന്നാല്‍ അതൊക്കെ കൈമാറുകയും ഇതിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ കഴിയുമല്ലോയെന്നും റിപ്പോർട്ടർ ചാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അഡ്വ.ടിബി മിനി ചോദിക്കുന്നു.