നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസവും നിര്‍ണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസിൽ ദീലിപിനെതിരെ അത്രയ്ക്കും കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാവണം അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് അഡ്വ. ആശാ ഉണ്ണിത്താന്‍. ശക്തമായ തെളിവുകള്‍ ഇല്ലാതെ സാധാരണക്കാരെ അറസ്റ്റ് ചെയ്യുന്നത് പോലെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല.
പ്രഥമദൃഷ്ട്യാ കൃത്യമായ തെളിവുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടക്കുന്നത്. സർക്കാറിന് ആ സമയത്ത് ഉണ്ടായ ആർജ്ജവം ഇന്ന് ഈ കേസില്‍ ഇല്ല എന്ന് ഞാന്‍ പറയുമെന്നും അഡ്വ. ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ..
സർക്കാറിന് പഴയ ആർജ്ജവം ഇല്ലാതെ പോയതുകൊണ്ടാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ മാറിയിട്ടും പുതിയൊരു പ്രോസിക്യൂട്ടറെ വെക്കാന്‍ സർക്കാർ കാലതാമസം വരുത്തുന്നുണ്ട്. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. ജഡ്ജിയെ മാറ്റാന്‍ പണ്ട് സമീപിച്ചതിനേക്കാള്‍ ക്രൂശ്യലായ സമയമാണ് ഇത്. കാരണം കോടതി തന്നെ ഇതില്‍ ഇന്‍ട്രസ്റ്റിയല്‍ പാർട്ടിയായി മാറിയിരിക്കുകയാണെന്നും ആശ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.
രണ്ട് ജഡ്ജിമാരുടെ കാര്യത്തില്‍ വിഷയങ്ങളുണ്ട്. ഇതൊക്കെ അതിജീവിതയ്ക്ക് പറഞ്ഞുകൊടുക്കാനും ഈ കേസ് ഉന്നത കോടതികളിലേക്ക് പോകാനും ആരുമില്ല. ഒരു സീനിയർ അഭിഭാഷകന് അവർക്കില്ല. അവർ കത്തെഴുതി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയക്കുകയാണ് ആ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു
വലിയ രീതിയിലുള്ള ഒരു അന്വേഷണ സംഘത്തെ തയ്യാറാക്കുകയും അവർ കാര്യങ്ങളോട് ഏകദേശം അടുത്ത് കൊണ്ടിരിക്കുകയും ചെയ്യുകയാണ്. സായി ശങ്കറിന്റെ അടുത്തുള്ള ഗാഡ്ജറ്റുകള്‍ മുഴുവനും കിട്ടിയിരുന്നെങ്കില്‍ ഇന്ന് കേസ് വേറെ വഴിക്ക് നീങ്ങിയേന. സായി ശങ്കർ പറയുന്നത് പ്രകാരം ആ ഗാഡ്ജറ്റ്സ് ഇരിക്കുന്നത് വക്കീലന്മാരുടെ കൈവശമാണ്. അത് അവിടെ ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ ചോദ്യം ചെയ്യാനോ വിളിപ്പിക്കാനോ പറ്റില്ലെന്നും ആശാ ഉണ്ണിത്താന്‍ അഭിപ്രായപ്പെടുന്നു.
വക്കീലന്മാരുടെ അടുത്തക്ക് ചെല്ലുമ്പോഴേക്കും അന്വേഷണ സംഘത്തെ നിഷ്ക്രിയമാക്കുന്ന വിധത്തില്‍ അവരുടെ ടീം ലീഡറെ മാറ്റിയിരിക്കുകയാണ്. പുതിയ ആള് വന്നപ്പോള്‍ ഭാഗ്യലക്ഷ്മിയുടെ മൊഴിയാണ് ശേഖരിച്ചത്. അവർ കേട്ടറിഞ്ഞ കാര്യമാണ് പറയുന്നത്. ഈ അവസാന നിമിഷം നില്‍ക്കുമ്പോള്‍ വെറുതെ സമയം കളയുകയാണ്. കാവ്യ ഉള്‍പ്പടെ ഒട്ടേറെ ആളെ ചോദ്യം ചെയ്യാനുണ്ടെന്നിരിക്കെയാണ് ഇത്.
സായി ശങ്കറിന്റെ ലാപ്പ് ടോപ്പ് കണ്ടെത്താന്‍ വക്കീലിന്റെ ഓഫിസിലേക്ക് കടന്ന് ചെല്ലാനുള്ള ധൈര്യം പൊലീസിന് കിട്ടുന്നില്ല. പൊലീസിനെ അതില്‍ നിന്നും വിലക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടന്ന് കഴിഞ്ഞു. രാമന്‍പിള്ള എന്ന പറയുന്നത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതക കേസുകള്‍ ഡീല്‍ ചെയ്യുന്ന കേമനായിട്ടുള്ള ക്രിമിനല്‍ അഭിഭാഷകനാണ് എന്നുള്ളത് നാം മനസ്സിലാക്കണം.
ലാവ്ലിന്‍ കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഇവിടുത്തെ സർക്കാറിനും പ്രതിപക്ഷത്തിനുമൊക്കെ അദ്ദേഹവുമായിട്ടുള്ള അടുപ്പമെന്താണെന്ന് അറിയാം. അദ്ദേഹം കുറ്റക്കാരനായിട്ടില്ല, അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു. പക്ഷെ ആ ജോലി ചെയ്യുമ്പോള്‍ ഇവർക്കൊക്കെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കയറി വരുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാവും. ഇവരൊക്കെ പല കേസിലും പ്രതിയും കുറ്റാരോപിതരുമാണല്ലോ. അതുകൊണ്ട് തന്നെ അവരെയൊക്കെ ബാധിക്കുന്ന പല കാര്യങ്ങളും രാമന്‍പിള്ളയുടെ കയ്യിലുണ്ടാവുമെന്നും ആശാ ഉണ്ണിത്താന്‍ അഭിപ്രായപ്പെടുന്നു.
ഡി ജി പിയായിരുന്ന ലോക്നാഥ് ബെഹ്റ വളരെ തെറ്റായിട്ടുള്ള വിവരങ്ങളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ തുടക്കത്തില്‍ അറിയിച്ചിരുന്നത്. അതുകൊണ്ടാണ് ഈ കേസില്‍ ഗൂഡാലോചനയില്ലെന്ന് അദ്ദേഹം പറഞ്ഞത്. ബെഹ്റ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളെ മുഖ്യമന്ത്രിക്ക് അന്ന് പറയാന്‍ സാധിക്കുമായിരുന്നുള്ളു.
ബെഹ്റയുടെ ഇടപെടലുള്ള അന്വേഷണ സമയത്ത് ദിലീപിന്റെ കയ്യില്‍ നിന്നും വേണ്ടത്ര തെളിവുകള്‍ ശേഖരിക്കുന്ന തരത്തിലേക്ക് അന്വേഷണം പോയില്ല. പിന്നീട് ദിലീപിനെ അറസ്റ്റ് ചെയ്തിട്ട് പോലും അദ്ദേഹത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള പല ഇടപെടലുകളും സംഭവിച്ചുകൊണ്ടിരുന്നു. ശ്രീലേഖയൊക്കെ പറഞ്ഞ കാര്യങ്ങള്‍ നമുക്ക് അറിയാം.
അന്വേഷണ സംഘം തുടക്കത്തില്‍ തന്നെ ഭയത്തിലായിരുന്നു. അവർക്ക് ധൈര്യം കൊടുക്കേണ്ടത് സർക്കാരാണ്. എന്നാല്‍ ഡി ജി പി ഇടപെട്ട് ദിലീപിനെ സംരക്ഷിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് ഡി ജി പിയുടെ 50 ലേറെ കോളുകള്‍ ദിലീപിന്റെ ഫോണിലേക്ക് പോയത്. ബെഹ്റ പോയതിന് ശേഷമാണ് കേസില്‍ അന്വേഷ സംഘം കുറച്ചെങ്കിലും സ്വതന്ത്രോടെ പ്രവർത്തിക്കാന്‍ തുടങ്ങിയതെന്നും ആശാ ഉണ്ണിത്താന്‍ കുട്ടിച്ചേർക്കുന്നു.