നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവിക്കുന്ന സംഭവ വികാസങ്ങള്‍ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് തലവനായിരുന്ന എസ് ശ്രീജിത്തിന്റെ മാറ്റവും ഏറെ വിവാദത്തിലായിരുന്നു. കേസ് അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുന്ന വേളയിലാണ് ഈ അപ്രതീക്ഷിത മാറ്റം. അതുകൂടാതെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ ചോര്‍ന്നു എന്നുളള ആരോപണവും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. കേരളക്കരയെയാകെ ഞെട്ടിച്ചു കൊണ്ടാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.
ഇപ്പോഴിതാ മറ്റൊരു നിർണ്ണായക നീക്കം നടന്നിരിക്കുകയാണ്. കേസിലെ വിചാരണാക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് കത്ത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനനീതിയെന്ന സംഘടനയാണ് കത്ത് നല്‍കിയത്. ജഡ്ജിയെ മാറ്റിയില്ലെങ്കില്‍ മറ്റൊരു കോടതിയിലേക്ക് കേസിന്റെ നടപടി മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനനീതിയുടെ ചെയര്‍മാന്‍ എന്‍. പദ്മനാഭന്‍, സെക്രട്ടറി ജോര്‍ജ് പുളികുത്തിയില്‍ എന്നിവരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. വിചാരണാ കോടതിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരയായ നടിക്ക് കനത്ത മാനസിക പീഡനമാണ് വിചാരണ കോടതിയില്‍ നിന്ന് നേരിടേണ്ടി വന്നത് എന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്. ലൈംഗിക പീഡന കേസുകളിലെ വിചാരണ സംബന്ധിച്ച് സുപ്രീം കോടതി 2021-ല്‍ പുറപ്പടുവിച്ച മാര്‍ഗരേഖ ലംഘിക്കപ്പെട്ടതായും കത്തില്‍ ആരോപിച്ചിട്ടുണ്ട്.
ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്തിനെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ ജനനീതിയുടെ ഉപദേശക സമിതി അംഗമാണ്. സംഘടന നല്‍കിയ കത്തില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ എന്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല
അതേസമയം നടി ആക്രമിച്ച കേസില്‍ മേല്‍നോട്ടച്ചുമതല ആര്‍ക്കാണെന്ന ചോദ്യവുമായി ഹൈക്കോടതി എത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഈ മാസം 19 ന് മുമ്പായി സംസ്ഥാന പൊലീസ് മേധാവി മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോയെന്നാണ് ഹൈക്കോടതി പൊലീസിനോട് ചോദിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. നടിയെ ആക്രമിച്ച കേസിലെ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ട് ഡി ജി പി അനില്‍ കാന്ത് പുറത്തിറക്കിയ ഉത്തരവില്‍ എസ് ശ്രീജിത്തിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്.
നിലവില്‍ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റി എസ് ശ്രീജിത്തിനെ ട്രാന്‍പോര്‍ട്ട് കമ്മീഷ്ണറാക്കി മാറ്റിയിരിക്കുകയാണ്. അപ്പോള്‍ ഈ കേസിന്റെ മേല്‍നോട്ടം ആര്‍ക്കാണ് എന്നാണ് കോടതിയുടെ ചോദ്യം. ക്രൈം ബ്രാഞ്ച് മേധാവി എന്ന നിലയിലാണ് കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം എസ് ശ്രീജിത്തിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ക്രൈം ബ്രാഞ്ച് മേധാവി അല്ല എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്.
എന്നാല്‍ ഇതില്‍ ഹൈക്കൊടതി തൃപ്തരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയ സംസ്ഥാന പൊലീസ് മേധാവിയോട് തന്നെ ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. ബൈജു കൊട്ടാരക്കര സമര്‍പ്പിച്ച ഹര്‍ജിയിലെ പിഴവും കോടതി ചൂണ്ടിക്കാണിച്ചു. ശ്രീജിത്തിനെ മാറ്റിയത് സെക്ഷന്‍ 97 ന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഈ നിയമം സംസ്ഥാന പൊലീസ് മേധാവിയുടെ കാര്യത്തില്‍ മാത്രമേ നിലനില്‍ക്കുകയുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ കാലാവധി അവസാനിക്കാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ ശ്രീജിത്തിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റിയത് വിവാദമായിരുന്നു. നടിയെ ആക്രമിച്ചകേസിന്റേയും ദീലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചന കേസിന്റേയും അന്വേഷണം ഇതോടെ പ്രതിസന്ധിയിലാകുമെന്ന് വിലയിരുത്തലുകളുണ്ടായി. അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് ഡബ്ല്യുസിസിയും ചലച്ചിത്രമേഖലയിലെ ഒരു വിഭാഗമാളുകളും രംഗത്തെത്തി. ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാക്കളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രതികരിക്കുകയുണ്ടായി.താന്‍ മാറിയാലും അന്വേഷണത്തെ ബാധിക്കില്ലെന്നായിരുന്നു എഡിജിപിയുടെ മറുപടി.