തലസ്ഥാനത്ത് ഉന്നതതല യോഗം, പുതിയ എഡിജിപിയുടെ നിർണ്ണായക നീക്കം! ഇടുത്തീ പോലെ ആ നിർദേശം

നടി ആക്രമിക്കപ്പെട്ട കേസ് സുപ്രധാന വഴിത്തിരിവിലെത്തി നില്‍ക്കെവെയാണ് ക്രൈംബ്രാഞ്ച് എ ഡി ജി പി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയത്. മാറ്റിയതിന് പിന്നാലെ ആശങ്കയും ആരോപണങ്ങളും ഉന്നയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഡബ്ല്യൂ സി സി , യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂർ, കെ കെ രമ എം എല്‍ എ തുടങ്ങിയവരും വിഷയത്തില്‍ സർക്കാറിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. നടിയെ അക്രമിച്ച കേസിൽ പുതിയ ക്രൈം ബ്രാഞ്ച് മേധാവി ഷേയ്ഖ് ദർബേഷ് സാഹിബാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരത്ത് വെച്ച് യോഗം ചേർന്നു. അന്വേഷണ ഉദ്യോഗസ്ഥർ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എ.ഡി.ജി.പിയുമായി പങ്കുവെച്ചു.കേസിന്റെ തൽസ്ഥിതി അന്വേഷണ ഉദ്യോഗസ്ഥർ എ.ഡി.ജി.പിയെ അറിയിച്ചു.

അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അന്വേഷണ സംഘത്തിന് പുതിയ ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നിർദേശം. തുടരന്വേഷണത്തിലും എഡിജിപി സംതൃപ്തി രേഖപ്പെടുത്തി

കേസിൽ തിരിച്ചടി നേരിട്ടാൽ പൊതു സമൂഹം വിചാരണ ചെയ്യുമെന്ന ഭയം പുതിയ ക്രൈം ബ്രാഞ്ച് മേധാവിക്കുണ്ടെന്ന് സൂചനകളുണ്ട്. അന്വേഷത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലേക്കാണ് ഇനി ഉദ്യോഗസ്ഥർക്ക് കടക്കേണ്ടത്. കാവ്യ മാധവൻ ഉൾപ്പെടെ മൊഴി എടുക്കേണ്ടവരുടെ ലിസ്റ്റ് ശ്രീജിത്ത് തയ്യാറാക്കിയിരുന്നു. ചില പ്രതികളെയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. മൊഴി എടുപ്പിൽ നിന്ന് പല തവണ തന്ത്രപരമായി ഒഴിഞ്ഞു മാറിയ കാവ്യയെ ഇനി എവിടെ വച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും വ്യക്തതയില്ല. ഇവരുടെ മൊഴികളും മൊഴികളിലെ വൈരുധ്യവും കോടതിക്കു മുന്നിൽ നിർണായക തെളിവാകുമെന്ന് കരുതപ്പെട്ടിരുന്നു.

രണ്ടായിരത്തി പതിനേഴിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങൾ കോടതി മുറയിൽ ആക്സസ് ചെയ്യപ്പെട്ടു എന്നതിന്റെ പരിശോധന വളരെ പ്രധാനമാണ് . രണ്ട് സാധ്യതകൾ അന്വേഷണ സംഘം പരിശോധിക്കുന്നു , ഒറിജിനൽ ഫയൽ എഡിറ്റു ചെയ്യപ്പെട്ടോ, അല്ലെങ്കിൽ ഒറിജിനൽ ഫയൽ തന്നെ മാറിയോ എന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. രണ്ടായാലും അത് വിധിയെത്തന്നെ മാറ്റിമറിക്കും. ഇക്കാര്യത്തിൽ അന്തിമ ഫോറൻസിക് റിപ്പോർട്ടും വൈകുകയാണ്. ഫോറൻസിക് റിപ്പോർട്ട് വൈകുന്നത് ചില ഉന്നതതല സമ്മർദ്ദങ്ങൾ കാരണമാണെന്നും വിവരമുണ്ട്. കേസന്വേഷണം വൈകിക്കാൻ ഹൈക്കോടതിയിലെ ചില മുതിർന്ന അഭിഭാഷകരും ശ്രമിക്കുന്നുണ്ട്. സമീപ കാലത്ത് പുറത്തുവന്ന അഭിഭാഷകരും സാക്ഷികളും തമ്മിലുള്ള ശബ്ദരേഖകൾ പുറത്തുവന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചില അഭിഭാഷകർ കോടതിയെ തന്നെ സമീപിച്ചിട്ടുണ്ട്.

അതേ സമയം ദിലീപിന്റെ അഭിഭാഷകർ വലിയ ആത്മവിശ്വാസത്തിലാണെന്നാണ് വിവരം. ദിലീപിനെതിരായ രണ്ട് സുപ്രധാന മൊഴികളും സാക്ഷികൾ കൂറുമാറിയ സാഹചര്യത്തിൽ നിലനിൽക്കുന്നില്ല. കിനാലൂരിലെ റിസോർട്ടിൽ ദിലീപിനൊപ്പം പൾസർ സുനിയെ കണ്ടു എന്ന് മൊഴി നൽകിയ സാക്ഷിയും പൾസർ സുനിക്ക് ദിലീപ് പണം കൈമാറിയത് അറിയാമെന്ന് മൊഴി നൽകിയ സാക്ഷി ക്രോസ് വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. നിലവിൽ അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകളിൽ ദിലീപിനെ നേരിട്ട് കുറ്റകൃത്യത്തിൽ കണക്ട് ചെയ്യാവുന്ന വസ്തുതകൾ ഇല്ലെന്നാണ് അഭിഭാഷകരുടെ വിശ്വാസം. അതേ സമയം വധ ഗൂഢാലോചന കേസിൽ നടത്തിയ അന്വേഷണത്തിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു . പല സുപ്രധാന സാക്ഷി മൊഴികളും ശബ്ദ രേഖകളും ഇതിൽ ഉൾപ്പെടും. എന്നാൽ ഇതിന്റെ ആധികാരികത കോടതിയിൽ ഉറപ്പിക്കാൻ ശരിയായ ദിശയിലുള്ള സമ്മർദ്ദങ്ങളില്ലാത്ത തുടരന്വേഷണം നടക്കേണ്ടത് ആവശ്യമാണ്. ശ്രീജിത്തിന്റെ മാറ്റത്തോടെ അവതാളത്തിലായത് അവസാന ഘട്ടത്തിലെ ഈ തുടരന്വേഷണമാണ്.

കഴിഞ്ഞ ദിവസം മഞ്ജു വാര്യരുടെ മൊഴി എടുത്തതിനു ശേഷം പിന്നീട് കാര്യമായ മുന്നോട്ടുപോക്ക് അന്വേഷണത്തിൽ ഉണ്ടായിട്ടില്ല. ദിലീപിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത ചാറ്റുകൾ, ഓഡിയോ സന്ദേശങ്ങൾ തുടങ്ങിയവയെ കുറിച്ചെല്ലാം കൂടുതൽ പേരിൽ നിന്ന് അടിയന്തിരമായി മൊഴി എടുക്കേണ്ടതുണ്ട്. ക്യാവ്യാ മാധവൻ ഉൾപ്പെടെയുള്ള ദിലീപിന്റെ ബന്ധുക്കൾ, അഭിഭാഷകർ, കേസിലെ പ്രതികൾ എന്നിവരെയെല്ലാം വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്.

ദിലീപിനെതിരെയുള്ള പരമാവധി തെളിവുകളിലേക്ക് അന്വേഷണ സംഘം നീങ്ങുകയായിരുന്നു. ശ്രീജിത്തിനുണ്ടായ പൊടുന്നനെയുള്ള മാറ്റം വരെ എല്ലാം ശരിയായ ദിശയിലായിരുന്നു. എന്നാൽ ഉന്നതതല സമ്മർദങ്ങളിൽ ക്രൈംബ്രാഞ്ച് നലപ്പത്ത് മാറ്റം വന്നിടത്താണ് അതിജീവിതക്ക് നീതി കിട്ടുമോ എന്ന ഡബ്ലിയു സി സി യുടെ ആശങ്ക ശരിവയ്ക്കപ്പെടുന്നത്. ഇനിയെല്ലാം ഷേഖ് ദർവേഷ് സാഹിബിന്റെ കൈയ്യിൽ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ പോലും സംശയിക്കപ്പെടുമ്പോൾ പിടിച്ചു നിൽക്കാനാവുമോ പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക്.

Noora T Noora T :