നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് ലത്തീന്‍ തിരുവനന്തപുരം രൂപതയിലെ വൈദികനായ വിക്ടറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടത്തി. ഫാ.വിക്ടറിനോട് ആലുവ പൊലീസ് ക്ലബിലെത്താൻ ക്രൈംബ്രാഞ്ച് നിർദേശം നൽകിയിരുന്നു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ സുഹൃത്താണ് ഫാ.വിക്ടർ. കേസിൽ ജാമ്യം ലഭിച്ച ശേഷം ദിലീപിനെ ഫാ. വിക്ടർ കണ്ടിരുവെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.
ഇതുസംബന്ധിച്ച് നേരത്തേ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തിരുന്നു. മൊഴിയിലും ഇക്കാര്യം പറയുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടുവെന്നും, ജാമ്യം ലഭിച്ച ശേഷം ഫാ. വിക്ടർ ദിലീപിനെ കണ്ടിരുവെന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്.
ഫാ. വിക്ടർ മുഖേനയാണ് ബാലചന്ദ്രകുമാർ ദിലീപിനോട് പണം ആവശ്യപ്പെട്ടിരുന്നതെന്നാണ് വിവരം. ദിലീപിന് ജാമ്യം ലഭിക്കാൻ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഉണ്ടായോ എന്നതിൽ വ്യക്തത വരുത്താനും, കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായുമാണു മൊഴിയെടുത്തത്.
ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് മൊഴിയെടുത്തത് . വൈദികനുമായുളള ദിലീപിന്റെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്.
അതേസമയം ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസിന് അധികാരമില്ലെന്ന് വിചാരണക്കോടതി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതെന്നും ഇത് കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി. ദിലീപ് കോടതി ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതല്ലേ എന്നതായിരുന്നു പ്രോസിക്യൂഷന്റെ ചോദ്യം.
ദിലീപ് പലരെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞത്. അതിനാല്‍ കോടതി ജീവനക്കാരെയും സ്വാധീനിക്കാന്‍ ശ്രമിച്ചോ എന്നതടക്കം അന്വേഷിക്കണമെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
നേരത്തെ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോടതി രേഖകളടക്കം ഫോണില്‍നിന്ന് കണ്ടെത്തിയത്. ഇത് എങ്ങനെ ദിലീപിന്റെ കൈവശമെത്തി എന്നതാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കോടതി ജീവനക്കാരെ അടക്കം ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ജീവനക്കാരെ ചോദ്യംചെയ്യാനുള്ള അനുമതിക്കായി അന്വേഷണസംഘം കോടതിയെ സമീപിക്കുകയും ചെയ്തു.