ജഗതി ശ്രീകുമാര്‍ പഴയതു പോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജഗതിയുടെ മകന്‍ രാജ്കുമാറാണ് ഈ സന്തോഷവിവരം പങ്കുവച്ചത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞതായി അഭിമുഖത്തില്‍ രാജ്കുമാര്‍ വ്യക്തമാക്കുന്നു.
രാജ്കുമാറിന്റെ വാക്കുകള്‍-
‘ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍മാര്‍ വിളിക്കും. നല്ല ലക്ഷണമാണെന്നാണ് അവര്‍ പറയുന്നത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറയാറുണ്ട്. വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്പത്തേക്കാള്‍ പ്രസരിപ്പും ഉണ്ട്. സന്തോഷം ആണെങ്കിലും ദുഖം ആണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ക്യാമറയുടെ മുന്നില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്’.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ജഗതി ശ്രീകുമാര്‍ വീണ്ടും തിരശീലയില്‍ തെളിഞ്ഞുത് അന്ന് മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും കയ്യടിയോടെയാണ് ആ രംഗം കണ്ടത്. നടന്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ച വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രമായിരുന്നു അത്. വാഹനാപകടത്തെ തുടര്‍ന്ന് സിനിമാ ലോകത്തുനിന്ന് ഇടവേളയെടുത്ത ജഗതി ശ്രീകുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അഭിനയവുമായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തിയത്.
എറണാകുളത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു പരസ്യചിത്രത്തിന്റെ പ്രകാശനം നടത്തിയത് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു അതിന്റെ നിര്‍വഹിച്ചത്. ഇരുവര്‍ക്കും നടുവില്‍ മന്ദസ്മിതം തൂകിക്കൊണ്ട് സാക്ഷാല്‍ ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്മെന്റ്സിന്റെ ഫേസ്ബുക്ക് പേജ് ഉദ്ഘാടനവും പ്രസ്തുത ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിര്‍വഹിച്ചു.
സിനിമാ ലോകത്തുള്ളവര്‍ ഒന്നടങ്കം ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി ആഗ്രഹിക്കുന്നു എന്ന് പരസ്യചിത്രം പ്രകാശനം ചെയ്ത ശേഷം നടന്‍ മമ്മൂട്ടി പറഞ്ഞു. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ജഗതി മടങ്ങിവരുന്നതിന്റെ ആരംഭമാണ് ഈ പരസ്യചിത്രമെന്നും അതിന് വഴിയൊരുക്കിയ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്മെന്റ്സിന് നന്ദി പറയുന്നതായും മമ്മൂട്ടി പറഞ്ഞു. കരുത്തോടും അഭിനയപ്രാഭവത്തോടും കൂടെ ജഗതി തിരിച്ചുവരട്ടെ എന്ന് ആഗ്രഹിക്കുന്നതായും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കാന്‍ സാധിച്ച സിനിമകളെല്ലാം തന്റെ മനസിലുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ജഗതി ശ്രീകുമാറിന്റെ നാമധേയത്തില്‍ ഒരു ഷോട്ടെങ്കിലും ഉള്‍പ്പെടുത്തി പുതിയ സംരഭം ആരംഭിച്ചതിന് മോഹന്‍ലാല്‍ നന്ദി പറഞ്ഞു. ഏഴ് വര്‍ഷമായി സിനിമയിലില്ലെങ്കിലും മലയാളികള്‍ എന്നും ജഗതിയെ കണ്ടുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മലയാള സിനിമാലോകത്ത് നിന്ന് നിരവധി അഭിനേതാക്കള്‍ പങ്കെടുത്തു. കുടുംബാഗങ്ങളും ജഗതിക്കൊപ്പം വേദിയിലുണ്ടായിരുന്നു. സിനിമയിലേക്ക് ജഗതി ശ്രീകുമാര്‍ വേഗം മടങ്ങിയെത്തണമെന്നാണ് മലയാള സിനിമാ ലോകം മുഴുവനും ആഗ്രഹിക്കുന്നതെന്ന് ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചവര്‍ പറഞ്ഞു. ജഗതിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടത്തെ കുറിച്ച് പ്രതിപാദിക്കുന്ന ട്രിബ്യൂട്ട് വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
വാഹനാപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരമായി പരുക്കേറ്റ ജഗതി ശ്രീകുമാര്‍ ഇപ്പോഴും ചികിത്സയിലാണ്. ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുന്‍പില്‍ എത്തിക്കാന്‍ സാധിച്ചാല്‍ അത് ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടാന്‍ കാരണമാകുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന വെല്ലുരിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളായ രാജ്കുമാറും പാര്‍വതി ഷോണും ചേര്‍ന്ന് ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുന്‍പില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.
2012 മാര്‍ച്ചിലാണ് ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. എം.പത്മകുമാറിന്റെ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ കുടകിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകവേ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം.
സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളുടെ തുടർച്ചയായി സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തവും സർക്കാരിനേറ്റ വൻ തിരിച്ചടിയായിരുന്നു. വീണു കിട്ടിയ അവസരം രാഷ്ട്രീയ ആക്രമണത്തിന് പ്രതിപക്ഷം നന്നായി കൈകാര്യം ചെയ്തതോടെ അന്തരീക്ഷം കൂടുതൽ വഷളാകുകയുമുണ്ടായി. ഇപ്പോഴിതാ തീപിടിത്ത വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന സർക്കാരിന്റെ അന്വേഷണ സംഘവും വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.
പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം അന്വേഷിക്കുന്ന ചീഫ് സെക്രട്ടറി നിയോഗിച്ച സംഘത്തില്‍ കൗശികിനെ സഹായിക്കുന്നത് രണ്ട് സഖാക്കളാണെന്നാണ് ആക്ഷേപം. അന്വേഷണ സംഘത്തിലെ തന്നെ ഒരാളുടെ സീറ്റിലാണ് തീപിടിത്തമുണ്ടായത്. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ആ അദ്ദേഹവും ഉണ്ട് എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രത്യേകത.
ദുരന്തനിവാരണ അതോറിറ്റി കമ്മീഷണര്‍ ഡോ. എ കൗഷികന്‍, അണ്ടര്‍ സെക്രട്ടറി എ.പി. രാജീവന്‍, സെക്ഷന്‍ ഓഫീസര്‍ സുദര്‍ശനന്‍, അസിസ്റ്റന്റ് ഹരി പി. നായര്‍, അസിസ്റ്റന്റ് പ്രമോദ് എന്നവരാണ് ഒരു സംഘത്തിലെ അംഗങ്ങള്‍. ഇതില്‍ എ.പി. രാജീവന്‍ കോടിയേരി ബാലകൃഷ്ണന്റെ മുന്‍ സ്റ്റാഫാണ്. ഇദ്ദേഹമാണ് സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും കയറിയാല്‍ കാല് തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തിയത്. ഹരി പി. നായരുടെ സീറ്റിലാണ് അഗ്നി ബാധയുണ്ടായത്.
ഇങ്ങനെ അറിയപ്പെടുന്ന ഇടതുപക്ഷ സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകര്‍ തന്നെ തെളിവുനശിപ്പിക്കല്‍ ആരോപണം നിലനില്‍ക്കുന്ന തീപിടിത്തം അന്വേഷിക്കുന്നത്. അട്ടിമറിക്ക് നേതൃത്വം കൊടുത്തവര്‍ തന്നെ അന്വേഷണ സംഘത്തെ സഹായിക്കുന്നു എന്നതാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. തീപിടിത്തം അന്വേഷിക്കാനായി രണ്ട് സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. എ.ഡി.ജി.പി മനോജ് എബ്രാഹമിന്റെ നേതൃത്വത്തില്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് മറ്റൊന്ന്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെതിരേയും ആരോപണം ഉയരുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തന്നെ തീപിടിത്തമുണ്ടാകുന്നത്. ഇതിനെതിരെ അന്വേഷണത്തിനായി സംസ്ഥാന വ്യാപകമായി ആവശ്യം ഉയര്‍ന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അതേസമയം ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘം, തീപിടിത്തത്തിനു കാരണം ഫാനിന്റെ തകരാര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെതിന് സമാനമായ കണ്ടെത്തലിലേക്ക് പോലീസും നീങ്ങുകയായിരുന്നു. ഇതോടെ തീപിടിത്തത്തിന് പിന്നില്‍ അട്ടിമറി ഇല്ലെന്ന പ്രാഥമിക നിഗമനത്തിലേക്കാണ് പോലീസ് അന്വേഷണം തിരിഞ്ഞത്. തീപിടിത്തമുണ്ടായ മുറി അടഞ്ഞുകിടക്കുകയായിരുന്നുവെന്നും. അസ്വഭാവികമായി ഒന്നും തന്നെ ഇതില്‍ ഇല്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ അവർ വ്യക്തമാക്കിയത്.
എന്നാല്‍ കത്തി നശിച്ചതായി പറയുന്ന ഫയലുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. യുഎഇ കോണ്‍സുലേറ്റ് ഡിപ്ലോമാറ്റിക് ബാഗേജ് ഇടപാടുകള്‍ സംബന്ധിച്ച് രേഖകള്‍ ഇഫയല്‍ ആണെന്ന് നേരത്തെ അറിയിച്ചെങ്കിലും അത് പേപ്പര്‍ രേഖകള്‍ തന്നെ ആയിരുന്നെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ഈ ബ്ലോക്കിലെ പ്രോട്ടോകോള്‍ ഓഫിസിലും ജലസേചന മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ഓഫിസിന് സമീപം വരെയും തീപടര്‍ന്നു. ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തി നശിച്ചു.