പിന്നോട്ടില്ല… രണ്ടും കൽപ്പിച്ച് മുന്നോട്ട് തന്നെ…നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചനാക്കേസിലും അന്വേഷണം വേഗത്തിലാക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കാവ്യയെ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിലും ദിലീപിന്‍റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കാവ്യ മാധവന്‍റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയശേഷം നോട്ടീസ് നൽകി വിളിച്ചുവരുത്തും.
നടിയെ ആക്രമിച്ച കേസും വധ ഗൂഡാലോചനാക്കേസും മുന്നോട്ടുകൊണ്ടുപോകേണ്ടത് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് രൂപരേഖ തയാറാക്കിയിരിക്കുന്നത്. ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം ഇവരെ വിളിപ്പിച്ചെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് നൽകിയത്. അടുത്തയാഴച ഇരുവരേയും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഇവരുടെ പക്കൽ എത്തിയോ എന്നാണ് പരിശോധന നടത്തുന്നത്.
ദീലിപിന്‍റെ ഫോണിലെ ദൃശ്യങ്ങൾ മായിച്ചു കളഞ്ഞ സൈബർ ഹാക്കർ സായി ശങ്കറിനെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘമാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതിന് തുടർച്ചയായിട്ടാണ് വധഗൂഡാലോചനാക്കേസിലെ അന്വേഷണസംഘം ദിലീപിന്‍റെ അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നോട്ടീസ് നൽകുക. ഇരുവരുടെയും നിർദേശപ്രകാരമാണ് ദിലീപിന്‍റെ ഫോണിലെ ഡേറ്റ നീക്കിയതെന്നാണ് മൊഴി.
നിലവിലെ സാഹചര്യത്തിൽ തെളിവ് നശിപ്പിച്ചതിന് അഭിഭാഷകരെ പ്രതി ചേർക്കാമെന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാകാനിടയായ സാഹചര്യം വീണ്ടും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു വാര്യർ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പ്രധാനപ്പെട്ടതാണ്. കൊച്ചിയിൽ നടന്ന മഴവില്ലഴികിൽ അമ്മ എന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ നന്ന ചില സംഭവങ്ങൾ സംബന്ധിച്ചാണ് കൂടുതൽ വിവരങ്ങൾ കിട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിസ്താരത്തിനിടെ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിളിച്ചു വരുത്തും. എന്നാൽ കാവ്യാ മാധവനെ പ്രതി ചേർക്കണോയെന്ന കാര്യത്തിൽ കുറച്ചുകൂടി കാത്തിരിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. കാവ്യയ്ക്കെതിരായ ചില ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം കാവ്യയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നിലവിലെ ധാരണ. അടുത്തയാഴ്ച ഹൈക്കോടതിയിൽ നൽകുന്ന അന്വേഷണപുരോഗതി റിപ്പോർട്ടിലും പരാർമശമുണ്ടാകും.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഏപ്രിൽ 15 നുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആയിരുന്നു ക്രൈംബ്രാഞ്ചിന് കോടതി നൽകിയിരുന്ന നിർദ്ദേശം. സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം തന്നെ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
സംവിധായകൻ ബാലചന്ദ്രകുമാർ കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തൽ ആണ് തുടരന്വേഷണത്തിലേക്ക് നയിച്ചത്. കേസ് അന്വേഷണം നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ സമയപരിധി അവനാസിച്ചത് അന്വേഷണ സംഘത്തിന് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. അടുത്ത ആഴ്ച ഹർജി പരിഗണിക്കുമ്പോൾ സമയം നീട്ടി നൽകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്.
അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകണം എന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുമ്പോൾ കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന കാര്യം ഉൾപ്പെടെ കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിന് നോട്ടിസ് അയച്ചും ദിലീപിന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ ഹാജരായിരുന്നില്ല. ഇക്കാര്യവും കോടതിയെ അറിയിക്കും. നിലവിലെ അന്വേഷണത്തിന്റെ പുരോഗതിയും കോടതിയെ അറിയിച്ച് സമയം നീട്ടിവാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.