മുതിര്‍ന്ന മലയാള ചലച്ചിത്ര സംവിധായകന്‍ എ.ബി. രാജ് അന്തരിച്ചു

മുതിര്‍ന്ന മലയാള ചലച്ചിത്ര സംവിധായകന്‍ എ.ബി. രാജ് (രാജ് ആന്റണി ഭാസ്‌കര്‍) അന്തരിച്ചു. 1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന സംവിധായകനാണ്. നടി ശരണ്യ പൊന്‍വണ്ണന്‍ ഉള്‍പ്പെടെ മൂന്നു മക്കളുണ്ട്. ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും മകനായി 1929ല്‍ മധുരയിലായിരുന്നു ജനനം. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ 1947ല്‍ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു.

11 വര്‍ഷക്കാലം ശ്രീലങ്കയിലായിരുന്നു (പഴയകാല സിലോണ്‍). 11 സിംഹള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം ‘കളിയല്ല കല്യാണം’, തുടര്‍ന്ന് കണ്ണൂര്‍ ഡീലക്‌സ്, ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, പച്ചനോട്ടുകള്‍, കഴുകന്‍, ഇരുമ്ബഴികള്‍, സൂര്യവംശം, അഗ്‌നിശരം, അടിമച്ചങ്ങല, ഫുട്‌ബോള്‍ ചാമ്ബ്യന്‍, ഹണിമൂണ്‍, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാര്‍ലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവ ഉള്‍പ്പടെ 65 മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു.1949ല്‍ സേലം മോഡേണ്‍ തിയേറ്ററില്‍ അപ്രന്റീസായി പ്രവേശിച്ച് രാജ് ടി.ആര്‍. സുന്ദരത്തിന്റെ കീഴില്‍ പരിശീലനം നേടി. ഹരിഹരന്‍, ഐ.വി. ശശി, പി. ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ.ബി. രാജിന്റെ ശിഷ്യരാണ്.

Noora T Noora T :