നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചനാ നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. അന്വേഷണ സംഘത്തലവന്‍ ബെജു പൗലോസിനെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ക്വട്ടേഷന്‍ നല്‍കി. ബൈജു പൗലോസ് സഞ്ചരിച്ച കാര്‍ അപകടപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ ഏകോപിപ്പിച്ചത് ശരത്താണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2017 നവംബര്‍ 15 ന് കൃത്രിമ അപകടം സൃഷ്ടിക്കാനായിരുന്നു പദ്ധതി. ബാംഗ്ലൂരിലെ ക്വട്ടേഷന്‍ സംഘത്തിന് ബൈജു പൗലോസ് സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിയാണ് ക്വട്ടേഷന്‍ സംഘത്തിന് വാഹനത്തിന്റെ നമ്പര്‍ കൈമാറിയത്. കാവ്യാ മാധവന് സംഭവത്തില്‍ പങ്കുള്ളതായും തെളിവുകള്‍ ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള നീക്കം കാവ്യാ മാധവന്റെ അറിവോടെയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചു. അതിനിടെ, വധ ഗൂഢാലോചന കേസില്‍ ശരത്തിനെ അഞ്ചുമണിക്ക് ചോദ്യംചെയ്യും. ശരത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ച പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിനെ നോട്ടീസ് നല്‍കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ഇന്നലെ മുതല്‍ സൂരജിന് ഫോണ്‍ നമ്പര്‍ സ്വിച്ച് ഓഫാണ്. ശരത്തിനെയും സൂരജിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ് നീക്കം.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസം ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസിലെ നിര്‍ണായക വ്യക്തിയായി കരുതപ്പെടുന്ന മാഡത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കാവ്യയാണോ മാഡമെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. പൊലീസ് ക്ലബില്‍ വെച്ചല്ല കാവ്യയെ ചോദ്യം ചെയ്യുക. അന്വേഷണ സംഘം വീട്ടിലെത്തിയാണ് നടിയെ ചോദ്യം ചെയ്യുക.
ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വിഐപിയായ ശരത്തുമായി കാവ്യ നടത്തിയ സംഭാഷണത്തെക്കുറിച്ചായിരിക്കും പ്രധാനമായി ചോദിക്കുക. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തതില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണവുമുണ്ടായിരുന്നെന്നാണ് അന്വേഷണസംഘം പറഞ്ഞത്. ‘പോയ കാര്യങ്ങള്‍ എന്തായി, നടന്നോ’ എന്ന സംഭാഷണത്തിന് കാവ്യയ്ക്ക് ഉത്തരം നല്‍കേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതിനൊപ്പം, ദൃശ്യങ്ങള്‍ ആദ്യം എത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണ് എന്ന സാക്ഷി സാഗറിന്റെ മൊഴിയെക്കുറിച്ചും ക്രൈംബ്രാഞ്ച് ചോദിച്ചറിയും.