‘നിത്യവും പ്രാർഥനയും വഴിപാടും’ പൂജാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചു അവിശ്വസനീയം! സുകുമാരിയുടെ ഓർമ്മകൾക്ക് 9 വയസ്

ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സുകുമാരിയമ്മ നിറഞ്ഞ് നിന്നത്. മലയാള സിനിമയുടെ നടന സൗകുമാര്യം ആയിരുന്നു മുതിർന്ന നടി സുകുമാരി. സിനിമയ്ക്കൊപ്പം 1000ൽ അധികം നൃത്ത പരിപാടികളിലും ഈ അതുല്യ പ്രതിഭ സാന്നിധ്യമറിയിച്ചു. ചിരിച്ചും, കരഞ്ഞും, കരയിച്ചും മലയാള സിനിമയുടെ ചേച്ചിയും അമ്മയുമൊക്കെയായി മാറിയ സുകുമാരി എന്ന അഭിനയ പ്രതിഭ 2013 മാര്‍ച്ച് 26 നാണ് ലോകത്തോട് വിടപറഞ്ഞത്. സുകുമാരിയുടെ ഓർമ്മകൾക്ക് ഇന്ന് 9 വയസ് തികയുകയാണ്

1940 ഒക്ടോബർ 6-ന് തമിഴ് നാട് സംസ്ഥാനത്തിലെ നാഗർകോവിൽ എന്ന സ്ഥലത്ത് മാധവൻ നായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരിയുടെ ജനനം. തിരുവിതാംകൂർ സഹോദരിമാരെന്ന് ഖ്യാതി നേടിയ ലളിത, പദ്മിനി , രാഗിണിമാരുടെ അടുത്ത ബന്ധുവായ സുകുമാരി ഭരതനാട്യവും കഥകളിയും കേരള നടനവും ഉൾപ്പെടെയുള്ള നൃത്തരൂപങ്ങളിൽ ബാല്യത്തിൽ തന്നെ പ്രാവീണ്യം നേടി.

പത്താമത്തെ വയസ്സിൽ ഒരിരവ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചു. ദീർഘമായ നൃത്തരംഗത്താണ് ഈ സിനിമയിൽ അവർ പ്രത്യക്ഷപ്പെട്ടത്. 1957 ൽ ആറു ഭാഷകളിൽ പുറത്തിറങ്ങിയ തസ്കര വീരനിൽ ആദ്യമായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതേ വർഷം തന്നെ മലയാള സിനിമയായ കൂടപിറപ്പിലും അഭിനയിച്ചു. ആദ്യകാല ബ്ലാക് & വൈറ്റ് ചിത്രങ്ങളിലും പിന്നീട് പുതിയ ചിത്രങ്ങളായ ചേട്ടത്തി, കുസൃതി കുട്ടൻ, കുഞ്ഞാലി മരക്കാർ, തച്ചോളി ഒതേനൻ, യക്ഷി, കരിനിഴൽ എന്നിവയിലെയും അഭിനയം ശ്രദ്ധേയമായി.

അഭിനയിക്കുന്ന ഭാഷകളിലെല്ലാം തന്നെ ഡബ്ബ് ചെയ്യുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളായിരുന്നു സുകുമാരി.
പിൽക്കാലത്ത് പ്രിയദർശന്റെ ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളും ചെയ്ത് വളരെ ശ്രദ്ധേയയായി. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായി. അക്കാലത്ത് ബാലചന്ദ്ര മേനോൻ ,അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളിലും സുകുമാരി ശ്രദ്ധേയയായി.

ചിരിച്ചും, കരഞ്ഞും, കരയിച്ചും മലയാള സിനിമയുടെ ചേച്ചിയും അമ്മയുമൊക്കെയായി മാറിയ സുകുമാരി എന്ന അഭിനയ പ്രതിഭ 2013 മാര്‍ച്ച് 26 നാണ് ലോകത്തോട് വിടപറഞ്ഞു. വീട്ടിലെ പൂജാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ സുകുമാരി ഒരു മാസത്തോളം ചെന്നൈയിൽ ചികിത്സയിലായിരുന്നു. കൈയിലും കാലിലും നെഞ്ചിലും പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

സുകുമാരിക്കൊപ്പം നിരവധി സിനിമകളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ നടൻ മുകേഷിന് ഭാഗ്യം ലഭിച്ചിരുന്നു. അടുത്തിടെ തന്റെ യൂട്യൂബ് ചാനലിൽ സുകുമാരിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു. നിത്യവും പ്രാർഥനയും വഴിപാടുമായി കഴിഞ്ഞ സുകുമാരി പൂജ മുറിയിൽ നിന്നും പൊള്ളലേറ്റ് മരിച്ചത് വിശ്വസിക്കാനായില്ല എന്നാണ് മുകേഷ് പറഞ്ഞത്.

‘സുകുമാരി ചേച്ചിയുടെ വേർപാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അത്തരം പ്രതിഭകൾ ഇനി സിനിമയിൽ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഷൂട്ടിങ് സെറ്റിൽ എന്നും വൈകിയെ സുകുമാരി ചേച്ചി എത്താറുള്ളൂ. എന്നാൽ എല്ലാവരേക്കാളും മുമ്പ് തന്നെ മുറിയിൽ നിന്നും ഇറങ്ങിയിട്ടും ഉണ്ടാകും എന്നിട്ടും താമസിച്ചെ സെറ്റിലെത്തൂ. അതിന് കാരണം ചേച്ചി നല്ല ഭക്തയായിരുന്നു. എല്ലാ സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളിൽ എല്ലാം കയറി പ്രാർഥനകളും വഴിപാടും കഴിപ്പിച്ചിട്ടേ വരൂ എന്നതാണ്. സ്വന്തം കാര്യത്തിന് വേണ്ടിയല്ല എല്ലാവർക്കും വേണ്ടിയാണ് സുകുമാരി ചേച്ചിയുടെ പ്രാർഥനകൾ. സെറ്റിൽ വന്ന് കഴിഞ്ഞാൽ വഴിപാടിന്റെ പ്രസാദം എല്ലാവർക്കും നൽകുകയും ചെയ്യും സുകുമാരി ചേച്ചി. അതിനാൽ തന്നെ ചേച്ചി പൂജമുറിയിൽ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാൾ ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങൊനൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നതെന്നായിരുന്നു മുകേഷ് പറഞ്ഞത്

ആറ് പതിറ്റാണ്ടുകൾ നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ തെന്നിന്ത്യൻ ഭാഷകളിൽ 2500ലധികം ചിത്രങ്ങളിൽ സുകുമാരി അഭിനയിച്ചിട്ടുണ്ട്. ചലചിത്രങ്ങൾ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കൊപ്പം 1000ൽ അധികം നൃത്ത പരിപാടികളിലും ഈ അതുല്യ പ്രതിഭ സാന്നിധ്യമറിയിച്ചു. 2010 ല്‍ നമ്മഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2003ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1974, 1979, 1983, 1985 വർഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹനടിയ്ക്കുള്ള പുരസ്കാരവും നേടി.

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ഭീം സിംഗാണ് സുകുമാരിയുടെ ഭർത്താവ്. ഡോ. സുരേഷാണ് മകന്‍.

Noora T Noora T :