ഓരോ ദിവസം കഴിയും തോറും നിര്‍ണായക ഘട്ടത്തിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് കടന്നു പോകുന്നത്. ഇടവേളയ്ക്കു ശേഷം ക്രൈംബ്രാഞ്ചിനു മുന്നിലേക്ക് ദിലീപ് വീണ്ടുമെത്തുകയാണ്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണ്ണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യംചെയ്യൽ നടക്കുക. ദിലീപിനോട് മറ്റന്നാള്‍ ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍ നിശ്ചയിച്ചത് പ്രകാരം ചെന്നൈയിലേക്ക് ഒരു യാത്രയുണ്ടെന്നും മറ്റൊരു ദിവസം നല്‍കണമന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 28ന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.
അതിനിടെ ദിലീപിനെ വീണ്ടും പ്രതിസന്ധിയിലാക്കി മറ്റൊരു നീക്കം അണിയറയിൽ നടക്കുന്നുണ്ട്. ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. സംഘടനയുടെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായ ആന്റണിയെയും പുറത്താക്കാന്‍ ഫിയോക് ഭരണഘടന ഭേദഗതിക്കാണ് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. ഇക്കാര്യത്തിലെ അന്തിമതീരുമാനം 31ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലുണ്ടാകും.
ഒടിടി റിലീസ് സംബന്ധിച്ച അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കാനുള്ള നീക്കം സംഘടനക്കുള്ളില്‍ നടക്കുന്നത്. ഫിയോക് ഭാരവാഹിത്വം വഹിച്ചിട്ടും ഒടിടി റിലീസുകളെ പിന്തുണയ്ക്കുന്ന നടപടിയില്‍ രൂക്ഷ വിമര്‍ശനമാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നത്.
2017ലാണ് ഫിലീം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് ആരംഭിച്ചത്. അന്ന് തന്നെ ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണിയെയും നിശ്ചയിക്കുകയായിരുന്നു. ഈ രണ്ട് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്നും ഭരണഘടനയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് സംഘടനക്കുള്ളില്‍ അഭിപ്രായഭിന്നത ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ദിലീപിനെയും ആന്റണിയെയും പുറത്താക്കാനുള്ള നീക്കവും നടക്കുന്നത്. നേരത്തെ ദുല്‍ഖര്‍ സല്‍മാനും താരത്തിന്റെ നിര്‍മാണ കമ്പനിക്കും ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സല്യൂട്ട് സിനിമയുടെ ഒടിടി റിലീസിന്റെ പേരിലായിരുന്നു നടപടി. വ്യവസ്ഥകള്‍ ലംഘിച്ചാണ് സല്യൂട്ട് ഒടിടിക്ക് നല്‍കിയത് എന്നായിരുന്നു ഫിയോക്കിന്റെ ആരോപണം.