സിനിമയില്‍ പ്രതിപാദിക്കുന്ന വര്‍ഗീയ ധ്രൂവീകരണം രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയുയര്‍ത്തും; ‘ദി കശ്മീര്‍ ഫയല്‍സ്’ സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്

‘ദി കശ്മീര്‍ ഫയല്‍സ്’ സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. സിനിമയില്‍ പ്രതിപാദിക്കുന്ന വര്‍ഗീയ ധ്രൂവീകരണം രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയുയര്‍ത്തുമെന്ന് പ്രകാശ് രാജ് പറയുന്നു.

‘പൈല്‍സ് ആന്‍ഡ് ഫയല്‍സ്, നിയമപരമായ മുന്നറിയിപ്പ്… ഈ മതഭ്രാന്തന്മാര്‍ നമ്മുടെ രാജ്യത്തെ ഹിന്ദുക്കളെന്നും മുസ്ലിംകളെന്നും വിഭജിക്കുന്നത് തുടരുകയാണെങ്കില്‍, ഞങ്ങള്‍ ഇന്ത്യക്കാര്‍ ഉടന്‍ തന്നെ ന്യൂനപക്ഷമാകും’, പ്രകാശ് രാജ് ട്വിറ്ററില്‍ വ്യക്തമാക്കി. പ്രകാശ് രാജിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

യുഎസിലും കാനഡയിലും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം അടുത്തിടെ നേപ്പാളില്‍ റിലീസ് ചെയ്തു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡബ്ബ് ചെയ്ത പതിപ്പുകള്‍ ഉടനെ തിയറ്ററുകളില്‍ എത്തും. ഇപ്പോള്‍ ഹിന്ദി ചിത്രം ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെ ലഭ്യമാണ്.

ആദ്യ ദിനം വെറും 630 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ 4000-ലധികം കേന്ദ്രങ്ങളിലാണ് പ്രദര്‍ശനം നടത്തുന്നത്. വിദേശത്തുള്ള 320 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ മൊത്തം സ്‌ക്രീനുകളുടെ എണ്ണം 4320 ആയി. കൂടാതെ ലോകമെമ്പാടും 11,200ലധികം ഷോകള്‍ നടത്തിയിട്ടുണ്ട്.

‘ദ താഷ്‌കന്റ് ഫയല്‍സ്’, ‘ഹേറ്റ് സ്റ്റോറി’, ‘ബുദ്ധ ഇന്‍ എ ട്രാഫിക് ജാം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയാണ് ‘ദ കശ്മീര്‍ ഫയല്‍സി’ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി, അനൂപം ഖേര്‍, ദര്‍ശന്‍ കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കശ്മീര്‍ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളില്‍ നിന്നുമാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.

Noora T Noora T :