അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഫോണിൽ നിന്ന് നിർണ്ണായക വിവരങ്ങൾ മായിച്ചു കളഞ്ഞെന്ന് കണ്ടെത്തിയതോടെ ദിലീപിന്റെ കഷ്ടകാലം വീണ്ടും തുടങ്ങിയത്. സൈബര്‍ വിദഗ്ധനായ സായ് ശങ്കറാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് കണ്ടെത്തി.
സായി ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുള്ളത്.
സായ് ശങ്കറിന്റെ കോഴിക്കോട് കാരപ്പറമ്പിലുളള രണ്ട് ഫ്‌ളാറ്റുകളിൽ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാവിലെ മുതര്‍ പരിശോധന നടത്തിയിരുന്നു. ഉച്ച വരെ പരിശോധന തുടര്‍ന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.
കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയാണ് കണ്ടെത്തിയത്. ഈ ദിവസങ്ങളില്‍ സായ് ശങ്കര്‍ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും മുറിയെടുത്തിരുന്നു. ഇവിടെ നിന്ന് ഗ്രാന്‍ഡ് ഹയാത്തിലെത്തിയാണ് തെളിവുകള്‍ നശിപ്പിച്ചത്. പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടിയാണ് അവന്യൂ സെന്റര്‍ ഹോട്ടലിലും സായ് ശങ്കര്‍ മുറിയെടുത്തതെന്നാണ് നിഗമനം.
ഈ മൂന്ന് ദിവസവും ഈ രണ്ട് ഹോട്ടലുകളിലായി മാറി മാറിയാണ് സായ് ശങ്കര്‍ താമസിച്ചത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രമായി ഇയാള്‍ ഹയാത്തില്‍ എത്തുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ ദിലിപിന്റെ അഭിഭാഷകന്റെ ഓഫീസിലും സായ് ശങ്കര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഡല്‍ഹി സ്വദേശിയായ അഖില്‍ എന്നയാളുടെ സഹായത്തോടെയാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. പരിശോധനകള്‍ക്കായി മുംബൈയിലേക്ക് അയച്ച ഫോണുകള്‍ തിരിച്ചെത്തിയപ്പോള്‍ അതും സായ് ശങ്കറിന്റെ കൈവശം നല്‍കിയിരുന്നു. തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഇതെന്നാണ് സൂചന. ആ ഫോണില്‍ നശിപ്പിക്കപ്പെടാതിരുന്നതില്‍ ചിലത് കൊച്ചിയില്‍ വച്ച് സായ് ശങ്കര്‍ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി.
എന്നാല്‍ അന്വേഷണ സംഘത്തിന്റെ ആരോപണം സായ് ശങ്കര്‍ തള്ളിയിരിക്കുകയാണ്. ദിലീപിന്റെ ഫോണില്‍ നിന്ന് ഒന്നും മായ്ച്ച് കളഞ്ഞിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്തത്. പൂര്‍ണമായും മായ്ച്ച് കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും മായ്‌ച്ചോ എന്ന് എനിക്കറിയില്ലെന്നും സായ് ശങ്കര്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോട് വ്യക്തി വിരോധമുണ്ട് എന്നാണ് സായ് ശങ്കര്‍ പറയുന്നത്. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ കള്ളക്കേസില്‍ കുടുക്കുകയാണ്. സത്യം തെളിയാന്‍ നുണ പരിശോധനയ്ക്ക് ഞാന്‍ തയ്യാറാണ്. അഭിഭാഷകര്‍ക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും സായ് ശങ്കര്‍ പറയുന്നു. സായ് ശങ്കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണും ഐപാഡും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതിലെ രേഖകള്‍ പരിശോധിക്കാനാണ് തീരുമാനം. കോള്‍ രേഖകളും പരിശോധിക്കും. എന്നാല്‍ ഇന്ന് അദ്ദേഹം ഹാജരാകുമോ എന്ന് വ്യക്തമല്ല.
ഫോണുകളും ഐപാഡും വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഓഫീസിലെ വൈഫൈ ഉപയോഗിച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കര്‍ ലാപ് ടോപ്പിലേക്ക് മാറ്റി എന്നാണ് ആരോപണം. സായ് ശങ്കറുമായി ബന്ധമുള്ള വ്യക്തിയുടെ ഫോണും അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.