നടിയെ ആക്രമിച്ച കേസിലെ രണ്ടാംപ്രതി കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍ ആന്റണി അഞ്ചുവര്‍ഷത്തെ റിമാന്‍ഡ് തടവിനുശേഷം കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനേത്തുടര്‍ന്നാണ് ജയിൽ മോചിതനായത് . ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം, തൃശൂര്‍ എറണാകുളം ജില്ലകള്‍ക്ക് പുറത്ത് പോകരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍. ആക്രമിക്കപ്പെട്ട നടിയുടെ വാഹനം ഓടിച്ചിരുന്നത് മാര്‍ട്ടിനാണ്.
കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നായിരുന്നു മാര്‍ട്ടിന്‍ പറഞ്ഞത്.
എന്നാൽ പുറത്തിറങ്ങിയ മാര്‍ട്ടിന്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാനിടയുണ്ടെന്നു പോലീസും ദിലീപ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളും കരുതുന്നു. നടിമാരായ മഞ്‌ജു വാര്യര്‍, രമ്യാ നമ്പീശന്‍, നടന്‍ ലാല്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരേ ഗുരുതര ആരോപണവുമായി മാര്‍ട്ടിന്‍ നേരത്തേ രംഗത്തുവന്നിരുന്നു. ഇവര്‍ ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാക്കിയ കേസാണിതെന്നാണു 2018-ല്‍ വിചാരണയ്‌ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാര്‍ട്ടിന്‍ മാധ്യമങ്ങേളാടു പ്രതികരിച്ചത്. നിരപരാധിയായ തന്നെയുള്‍പ്പെടെ ചതിച്ചതാണെന്നും അതിന്റെ പ്രതിഫലമായാണു മഞ്‌ജുവിനു മുംബൈയില്‍ ഫ്‌ളാറ്റും ഒടിയന്‍ സിനിമയില്‍ അവസരവും ലഭിച്ചതെന്നും മാര്‍ട്ടിന്‍ ആരോപിച്ചിരുന്നു. പുറത്തിറങ്ങിയ മാര്‍ട്ടിന്‍ ആരോപണം ആവര്‍ത്തിച്ചേക്കുമെന്നാണു പോലീസിന്റെ നിഗമനം.
കുറ്റകൃത്യം നടക്കുമ്പോൾ നടി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നതു മാർട്ടിനാണ്. നടിയുടെ യാത്രാവിവരങ്ങൾ മാർട്ടിൻ അപ്പപ്പോൾ ഒന്നാം പ്രതി പൾസർ സുനിക്കു കൈമാറിയിരുന്നു. നടനും സംവിധായകനുമായ ലാലിന്റെ പ്രൊഡക്‌ഷൻ കമ്പനിയുടെ കാറാണു മാർട്ടിൻ ഓടിച്ചിരുന്നത്.
ഒന്നാംപ്രതി സുനില്‍കുമാർ എന്ന പൾസർ സുനിയും നാലാംപ്രതി വിജീഷുമാണു നിലവില്‍ ജയിലിലുള്ളത്. വിജീഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കും.
പൾസർ സുനിയെ ജാമ്യത്തിൽ ഇറക്കി കൊലപ്പെടുത്താൻ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും കൂട്ടാളികളും പദ്ധതിയിട്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികൾ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസൻ സ്ഥിരീകരിച്ചിട്ടുണ്ട്. കേസിന്റെ തുടക്കസമയത്തു നടൻ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെ കാവൽക്കാരനായിരുന്നു ദാസൻ.
ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് ഇക്കാര്യം മറ്റാരോടൊ ഫോണിൽ സംസാരിക്കുന്നതു കേട്ടിട്ടുണ്ടെന്നും ദാസൻ മൊഴി നൽകി. 2007 മുതൽ 2020 ഡിസംബർ വരെ ദിലീപിന്റെ വീട്ടിലെ കാവൽക്കാരനായിരുന്നു ദാസൻ. ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ദാസൻ വെളിപ്പെടുത്തിയ കാര്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ ദിലീപിന്റെ സഹോദരൻ അനൂപ് അവരുടെ അഭിഭാഷകന്റെ ഓഫിസിൽ തന്നെ കൊണ്ടുപോയി പൊലീസിനോടു പറയേണ്ട മൊഴികൾ പഠിപ്പിച്ചതായും ദാസൻ ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തി.
ടിവിയിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ കേട്ടപ്പോൾ അതെല്ലാം സത്യമാണെന്നു തോന്നിയതായും ദിലീപും കൂട്ടാളികളും എന്തും ചെയ്യാൻ മടിക്കാത്തവരാണെന്നും സൂക്ഷിക്കണമെന്നും ബാലചന്ദ്രകുമാറിനെ ഫോണിൽ വിളിച്ചു പറഞ്ഞതായും ദാസൻ മൊഴി നൽകിയിട്ടുണ്ട്.
താൻ പറഞ്ഞിട്ടുള്ള പലകാര്യങ്ങളും ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയപ്പോൾ ദിലീപിനും കൂട്ടാളികൾക്കും വൈരാഗ്യമുണ്ടാകുമെന്നു ഭയപ്പെട്ടു. ആദ്യം ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയാണ് ഇതേക്കുറിച്ചു ഫോണിൽ വിളിച്ചു തിരക്കിയത്. ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് അപ്പോൾ പറയേണ്ടിവന്നു. പിന്നീട് അനൂപും സുരാജും ഇതേ കാര്യം തിരക്കിയപ്പോഴും ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ചു. അവരുടെ ശത്രുത പേടിച്ചാണ് അപ്പോൾ അങ്ങനെ പറഞ്ഞത്. ഇതുതന്നെ അഭിഭാഷകരോടും ആവർത്തിച്ചു പറയേണ്ടി വന്നതായും ദാസന്റെ മൊഴിയിലുണ്ട്.
കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണക്കോടതി ഏപ്രിൽ 15 വരെ സമയം അനുവദിച്ചു. തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ച സാഹചര്യത്തിലാണു വിചാരണക്കോടതിയും സമയം നീട്ടി നൽകിയത്.
നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നു ചോർന്നതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടും മുദ്രവച്ച കവറിൽ അന്വേഷണ സംഘം വിചാരണക്കോടതിക്കു കൈമാറി.